
ന്യൂഡൽഹി> സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർക്ക് സ്വകാര്യ ആവശ്യങ്ങൾക്ക് വിദേശത്ത് പോകാനും വിദേശമന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന കേന്ദ്രസർക്കാർ നിർദേശം റദ്ദാക്കി ഡൽഹി ഹൈക്കോടതി. ജഡ്ജിമാർ വിദേശയാത്രകൾ നടത്തുന്നതിന് മുമ്പ് വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ‘പൊളിറ്റിക്കൽ ക്ലിയറൻസ്’ തേടണമെന്നായിരുന്നു 2021 ജൂലൈയിൽ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച നിർദേശം. വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള സന്ദർശനങ്ങൾക്ക് പോലും അനുമതി നിർബന്ധമാണെന്നായിരുന്നു വ്യവസ്ഥ.
ഉന്നതപദവികൾ കൈയ്യാളുന്ന ജഡ്ജിമാരെ അവിശ്വസിക്കുന്നതിന് തുല്യമായ നിർദേശമാണിതെന്ന് ചൂണ്ടിക്കാണിച്ച് അമൻവചർ എന്ന വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ നിർദേശം ജഡ്ജിമാരെ അവഹേളിക്കലാണെന്നും വ്യക്തിസ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, ജഡ്ജിമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രസ്തുത നിർദേശം സഹായകമാകുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർജനറൽ തുഷാർമെഹ്ത അവകാശപ്പെട്ടു.
ജഡ്ജിമാർ വിദേശയാത്രകൾക്ക് തയ്യാറെടുക്കുന്ന അവസരത്തിൽ തന്നെ പാസ്പോർട്ട്, വിസാ വിഭാഗം മുഖേന സർക്കാരിന് അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. വിദേശരാജ്യങ്ങളിൽ ജഡ്ജിമാർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായാൽ സഹായങ്ങൾ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ഉണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]