

കോട്ടയം: ഹൈന്ദവരുടെ മതപരമായ ആഘോഷങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സംസ്ഥാന സർക്കാർ. മാലിന്യമുക്ത നവകേരളം പരിപാടിയുടെ ശുചിത്വ ക്യാമ്പെയിൻ ശിവരാത്രി ദിനമായ നാളെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഹൈന്ദവർ പുണ്യമായ കരുതുന്ന ദിനത്തിൽ തന്നെ ക്യാമ്പെയ്ൻ ആരംഭിക്കുന്നത് ആസൂത്രിതമാമെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ജി. ലിജിൻ ലാൽ ആരോപിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതിയ ക്യാമ്പെയിൻ നാടെങ്ങും വ്രത അനുഷ്ഠാനത്തിലും ആഘോഷത്തിലും മുഴുകുന്ന ദിനത്തിൽ തന്നെ ആരംഭിക്കുന്നത് തികച്ചും ആസൂത്രിതമാണെന്ന് കരുതുന്നു. തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ ആയിരക്കണക്കിന് വനിതകൾ ശിവഭജനത്തിലും വ്രതത്തിലും മാത്രം കഴിയുന്ന ദിനമാണ് അന്ന്. ആലുവ അടക്കമുള്ള സ്ഥലങ്ങളിലെ പുണ്യക്ഷേത്രങ്ങളിൽ സകുടുബം ദർശനം നടത്തുന്ന ദിനവുമാണ് ശിവരാത്രി. ഇക്കാര്യങ്ങൾ വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പരമാവധി പങ്കാളിത്തം ഉറപ്പാക്കണം എന്ന് സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഹൈന്ദവരുടെ മതപരമായ ആഘോഷങ്ങൾ അട്ടിമറിക്കാനുള്ള സർക്കാർ മനോഭാവമാണ് ഇവിടെ അനാവൃതമാകുന്നത്. ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.