

ടെൽഅവീവ്: ഹമാസ് ഭീകരർ ഇസ്രായേലി സ്ത്രീകളെയും കുട്ടികളെയും കൂട്ടബലാത്സംഗത്തിനും ലൈംഗിക അതിക്രമങ്ങളൾക്കും ഇരായാക്കിയതായി യുഎൻ റിപ്പോർട്ട്. യുഎൻ വിദഗ്ധ പ്രമീലപാറ്റന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒക്ടോബർ 7 ന് ഹമാസ് ഭീകരർ നടത്തിയ ലൈംഗീക അതിക്രമം സംബന്ധിച്ച റിപ്പോർട്ട് യുഎന്നിന് കൈമാറിയത്. ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുൾപ്പെടെയുള്ള അതിക്രമങ്ങളെ സൂചിപ്പിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതായി 24 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഈ കുറ്റകൃത്യങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ “പൂർണ്ണമായ അന്വേഷണം” ആവശ്യമാണെന്ന് യുഎൻ സംഘം കൂട്ടിച്ചേർത്തു.
എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ വൈകിയതിന് യുഎന്നിനെ വിമർശിച്ച് യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ രംഗത്ത് വന്നു. ഹമാസിന്റെ ആക്രമണത്തിനിടെ നടന്ന ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ യുഎൻ അഞ്ച് മാസമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനും പിന്തുണയ്ക്കുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്താനും രക്ഷാസമിതി വിളിച്ചു ചേർക്കാൻ യുഎൻ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടെറൈസ് പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 253 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു .