
തിരുവനന്തപുരം > പുകള്‍പെറ്റ കേരള മാതൃകയ്ക്ക് അടിത്തറ പാകിയ ആ ചരിത്രച്ചുവടിന് 65 വയസ്സ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച് പുതുയുഗപ്പിറവിയായി മാറിയ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രില്‍ അഞ്ചിന്. ആധുനിക കേരളത്തിന്റെ ശില്‍പ്പി ഇ എം എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സര്‍ക്കാരിന് ആറു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആ കേരള മാതൃകയുടെ കരുത്തില്‍ അടിയുറച്ച് പുതിയ കുതിപ്പുകൾക്ക് ഒരുങ്ങുകയാണ് നമ്മള്. 1956 ൽതൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി സംസ്ഥാനസമ്മേളനം അംഗീകരിച്ച വികസനരേഖയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടുപോയത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗീകരിച്ച നവകേരളത്തിനുള്ള വികസന കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ച് മൂന്നാട്ടു നീങ്ങുന്ന എൽഡിഎഫ് സർക്കാർ്അടുത്ത 25 വർഷത്തെ കേരള വികസനത്തിനുള്ള മുന്നൊരുക്കമാണ് നടത്തുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജന്മിത്വം കൊടികുത്തി വാണ കെട്ടകാലത്തെ മാറ്റിയെടുക്കുകയും കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കുകയും ജനാധിപത്യത്തിന്റെ സ്വച്ഛപ്രവാഹത്തിന് വഴിയൊരുക്കുകയും നാടിന്റെ സമഗ്രമായ പുരോഗതിക്ക് വിത്തുപാകുകയും ചെയ്തു ഇ എം എസ് സര്‍ക്കാര്‍. ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസബന്ധ ബില്ലും പാട്ടബാക്കി റദ്ദാക്കലും മാത്രമല്ല, തൊഴില്‍ സുരക്ഷിതത്വം, മിനിമം കൂലി ഏര്‍പ്പെടുത്തല്‍, ആരോഗ്യരക്ഷാ പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുരുങ്ങിയ കാലത്തിനകം തുടക്കംകുറിച്ചു.
(വലുതായി കാണാന്‍ ക്ളിക്ക് ചെയ്യുക)
മതനിരപേക്ഷ സങ്കല്‍പ്പങ്ങള്‍ക്ക് അടിത്തറ പാകിയതിന് ചെറിയ ഉദാഹരണമാണ് മലബാറിലെ മുസ്ളിം പള്ളികള്‍. പള്ളികള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ പോലും കലക്ടറുടെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു. വിവേചനപരമായ ആ നടപടി ഇ എം എസ് മന്ത്രിസഭ റദ്ദാക്കി. തൊഴില്‍ തര്‍ക്കങ്ങള്‍ക്കു മുന്നില്‍ നിയമത്തിന്റെ തുല്യത മറികടന്ന് മുതലാളിമാര്‍ക്ക് ഓശാന പാടുന്ന പൊലീസ് നടപടിക്രമങ്ങള്‍ തിരുത്തിയതുള്‍പ്പെടെ അടിസ്ഥാന വര്‍ഗത്തിനു വേണ്ടിയുള്ള എണ്ണമറ്റ നടപടിക്രമങ്ങള്‍.
കുപ്രസിദ്ധ വിമോചനസമരത്തിന്റെ തുടര്‍ച്ചയായി പിരിച്ചുവിട്ടുവെങ്കിലും ആ ജനകീയ സര്‍ക്കാരിന്റെ നേരും നന്മകളും ഇന്നും മലയാളി അനുഭവിക്കുന്നു. കേരളത്തിന്റെ അനന്യമായ സാമൂഹ്യപുരോഗതിയെ അട്ടിമറിക്കാന്‍ പിന്നീട് ഓരോ ഘട്ടത്തിലും വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചെങ്കിലും ഇന്ന് കാണുന്ന കേരളം നിലനില്‍ക്കുന്നത് ആദ്യ മന്ത്രിസഭയുടെ അടിത്തറയില്‍ത്തന്നെ.
ആദ്യ മന്ത്രിസഭയില്‍ പതിനൊന്നു പേരായിരുന്നു.60 കമ്മ്യൂണിസ്റ്റ് എംഎല്‍എ മാരില്‍ നിന്ന് ഇഎംഎസ് ഉള്‍പ്പെടെ എട്ട് പേര് മന്ത്രിമാരായപ്പോള്‍ അഞ്ചുപാര്ട്ടിസ്വതന്ത്രരില് നിന്ന് മൂന്ന് പേര്‍ക്ക് മന്ത്രിപദം നല്കിവന്നു. മുഖ്യമന്ത്രി ഇഎംഎസിനു പുറമെ സി. അച്യുത മേനോന് (ധനകാര്യം), ടി വി തോമസ് (തൊഴില്‍), കെ സി ജോര്‍ജ്ജ് (വനം, ഭക്ഷ്യം), കെ പി ഗോപാലന് (വ്യവസായം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തന് മാസ്റ്റര്‍ (തദ്ദേശ സ്വയംഭരണം), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം), കെ ആര് ഗൗരിയമ്മ (റവന്യു, എക്സൈസ് വകുപ്പ്), വി.ആര്. കൃഷ്ണയ്യര്‍ (നിയമം, വൈദ്യുതി), ഡോ. എ ആര്. മേനോന് (ആരോഗ്യം) എന്നിവരായിരുന്നു മന്ത്രിമാരായവര്‍.
(വലുതായി കാണാന്‍ ക്ളിക്ക് ചെയ്യുക)
കേരളസംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറുദിവസങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്.രണ്ടാം ലോക്സഭയിലേക്കും ഒന്നിച്ചായിരുന്നു തെരെഞ്ഞെടുപ്പ്.ആ വോട്ടെടുപ്പ് ദിനങ്ങളിലെ ദേശാഭിമാനി പേജുകളിലൂടെ ഒരു യാത്ര…
ഫെബ്രുവരി 28, മാര്‍ച്ച് 2, 5, 7, 9, 11 എന്നിങ്ങനെ ഒന്നിടവിട്ട തീയതികളില്‍ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമീഷന് ചെയ്തത്. തെരഞ്ഞെടുപ്പ് 126 സീറ്റുകളിലായാണ് നടന്നത്, ഇതില്‍ പതിനൊന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും ഒരു സീറ്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഈ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു.
വലുതായി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രാഷ്ട്രീയ പാര്‍ടികള്‍ ആദ്യ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. സഖ്യചര്‍ച്ചകളും സജീവമായിരുന്നു.
തീയതികള്‍ പ്രഖ്യാപിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച 1957 ജനുവരി 20 ലെ ദേശാഭിമാനിയില്‍ തന്നെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരുകളുണ്ടായിരുന്നു. തിരു–കൊച്ചി മേഖലയിലെ സ്ഥാനാര്‍ഥികളായിരുന്നു അവര്‍. മലബാറിലെ സ്ഥാനാര്‍ഥികളെ അതിനുമുമ്പുതന്നെ പ്രഖ്യാപിച്ചു.
ആര്‍എസ്പിയുമായി നടന്ന സഖ്യചര്‍ച്ച പരാജയപ്പെട്ടതിനാലാണ് 28 പേരുടെ പേരുകള്‍ പ്രഖ്യാപിക്കുന്നതെന്ന് വാര്‍ത്തയിലുണ്ട്.
മലബാറിലെ തലശേരി നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലി നടന്ന വാര്‍ത്തയും അന്നുതന്നെ വായിക്കാം.
തെരഞ്ഞെടുപ്പിനുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളത്തിലെ ഒരുക്കത്തിന്റെ വിളംബരമായിരുന്നു 1957 ജനുവരി നാലിന്റെ ദേശാഭിമാനി.
‘തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട്’ എന്ന മുഖ്യവാര്‍ത്തയുമായാണ് അന്ന് പത്രം പുറത്തുവന്നത്. ആലുവയില്‍ രണ്ടുനാള്‍ ചേര്‍ന്ന പാര്‍ടി പ്ളീനം അംഗീകരിച്ച പ്രമേയമായിരുന്നു വിഷയം.
വലുതായി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
‘ഒരു ഉറച്ച ഗവണ്മെന്റ് രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ജനങ്ങളുടെ തീവ്രമായ അഭിലാഷത്തെയും സാധ്യതയെയും കണക്കിലെടുത്തുകൊണ്ട് മറ്റ് സഖ്യശക്തികളോടും ജനാധിപത്യവാദികളോടും ചേര്‍ന്നുകൊണ്ട് കേരളത്തില്‍ ഒരു ഉറച്ച ജനാധിപത്യ ഗവണ്മെന്റ് രൂപീകരിക്കുകയെന്ന കടമ നിറവേറ്റാന്‍ കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുപോകുന്നതാണ്” – പ്രമേയം പറഞ്ഞു.
പിറ്റേന്നുമുതല്‍ തന്നെ മണ്ഡലംതോറുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഒരുക്കവും വിവിധ പാര്‍ടികളുടെ സ്ഥാനാര്‍ഥി പട്ടികയും പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. നാട്ടിലാകെ നടക്കുന്ന പൊതുയോഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും വന്നു തുടങ്ങി.
ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന ഉറച്ച ഗവണ്മെന്റ് വാഗ്ദാനം ചെയ്ത് മുഴപ്പിലങ്ങാട് ഇഎംഎസ് ചെയ്ത പ്രസംഗം ജനുവരി 23ന് രണ്ടാംപേജിലുണ്ട്.
വലുതായി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പിഎസ്പി സ്ഥാനാര്‍ഥി പട്ടികയെപ്പറ്റി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും ‘കമ്യൂണിസ്റ്റുകാര്‍ മുറിച്ചുകളഞ്ഞ വാലാണ് ആര്‍എസ്പി; അതാര്‍ക്കുവേണം’ എന്ന പിഎസ്പി നേതാവ് പട്ടം താണുപള്ളിയുടെ പ്രതികരണവും അന്ന് ഉള്‍പേജിലുണ്ട്.
സ്ഥാനാര്‍ഥി പട്ടിക ഘട്ടംഘട്ടമായി പ്രസിദ്ധീകരിച്ചു തുടങ്ങിയതും ഈ ദിവസങ്ങളിലാണ്. പിഎസ്പിയുടെ പട്ടികയും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കവും മലബാര്‍ കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പവും വാര്‍ത്തയായി.
വലുതായി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനുവരി 28ന്റെ പത്രത്തില്‍ കേരളത്തിനൊരു അഭിവൃദ്ധി പദ്ധതി എന്ന തലക്കെട്ടോടെ പാര്‍ടി അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പത്രം പ്രസിദ്ധപ്പെടുത്തി.
കാര്‍ഷിക പരിഷ്കാരങ്ങള്‍ അടക്കമുള്ളവ വാര്‍ത്തയിലുണ്ട്. കൊയിലാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ പി പത്മനാഭന്റെ പരസ്യവും കാണാം.
ഭരണം നന്നാവില്ലെന്നാണപ്പോള് പറഞ്ഞത്. പക്ഷേ നന്നെന്ന് ജനങ്ങളും കോണ്‍ഗ്രസുകാര്‍ തന്നെയും വിധിയെഴുതി. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ടി ജയിച്ചാല്‍ എന്തെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഒരു പരീക്ഷണമെന്ന നിലയിലെങ്കിലും ഇത്തവണ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തരുക. ഉറച്ച ഗവണ്മെന്റുണ്ടാകുമോ എന്ന് ഞങ്ങള്‍ കാണിച്ചുതരാം – ദാമോദരന്‍ പറഞ്ഞു.
ചില സ്ഥാനാര്‍ഥികളുടെ പരസ്യങ്ങളും പത്രത്തില്‍ ഈ ദിവസങ്ങളില്‍ കാണാം.
വലുതായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]