
സ്വന്തം ലേഖിക
ആലുവ: ആലുവയില്‍ 28 കിലോ കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഗ്രേഡ് എസ്ഐയുടെ മകന് നേരത്തെയും നാല് പൊലീസ് എക്സൈസ് കേസുകളിലെ പ്രതി.
റൂറല്‍ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താനുള്ള ഗ്രേഡ് എസ്ഐ സാജന്റെ ശ്രമമാണ് അച്ഛനെയും അഴിക്കുള്ളിലാക്കിയത്. ഈ മാസം മുപ്പതാം തിയതി വിരമിക്കാനിരിക്കെ ആണ് മകന്റെ പ്രവര്‍ത്തിയില്‍ ആലുവ തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജന് സബ് ജയിലില്‍ കഴിയേണ്ടി വരുന്നത്.
പൊലീസ് സേനയില്‍ നിന്നുമുണ്ടായ വലിയ സമ്മര്‍ദ്ദത്തിനിടെ ആണ് ആലുവ റൂറല്‍ പൊലീസ് എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ സാജനെയും മകന് നവീനെയും അറസ്റ്റ് ചെയ്തത്.
28 കിലോ കഞ്ചാവ് ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ തന്നെ അത് കൈപ്പറ്റാന്‍ നവീന്‍ വരുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഇയാളെത്തിയ ജീപ്പിന് മുന്നിലേക്ക് പൊലീസ് എത്തിയെങ്കിലും നിമിഷം നേരത്തിനിടയില്‍ കടന്ന് കളഞ്ഞു.
പിന്നീട് ഈ വാഹനം പൊലീസ് പിന്തുടര്ന്നെത്തിയപ്പോള് ഇതില്‍ സാജനെയാണ് കണ്ടത്. മറ്റൊരു കാര്‍ കൈമാറി മകനെ രക്ഷപ്പെടാന്‍ സാജന് സഹായിച്ചുവെന്ന് ഇതോടെ ബോദ്ധ്യമായി. ഇതോടെ സാജനെ നേരിട്ട് റൂറല്‍ എസ്പി വിളിപ്പിച്ചു.
എന്നാല്‍ മകന് എവിടെ എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഇയാളുടെ ആവര്‍ത്തിച്ചുള്ള മറുപടി. ഇതിന് പിന്നാലെയാണ് ബെംഗളൂരു വഴി നവീനെ അബുദാബിയിലേക്ക് മാറ്റാന്‍ എല്ലാ കരുക്കളും നീക്കിയത് സാജനാണെന്ന് വിവരം പൊലീസിന് കിട്ടിയത്.
ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 28 കിലോ കഞ്ചാവ് ഒന്നരലക്ഷം രൂപയ്ക്കാണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ വഴി ഒഡീഷയില്‍ നിന്ന് നവീന്‍ ആലുവയിലെത്തിച്ചത്. ഇത് മൂന്നിരട്ടി വിലയ്ക്ക് ആലുവ പെരുമ്പാവൂര്‍ മേഖലയില്‍ വിറ്റഴിക്കുകയായിരുന്നു ലക്ഷ്യം.
ഇതരസംസ്ഥാന തൊഴിലാളികള്‍ വഴി തന്നെ ചില്ലറ വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സാജനും മകന് നവീനും ഉള്‍പ്പടെ കേസില്‍ ഇത് വരെ അറസ്റ്റിലായ ഏഴ് പ്രതികള്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡിലാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]