സെഞ്ചൂറിയൻ ∙ 100 മീറ്റർ സ്പ്രിന്റിന്റെ വേഗമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യൻ ബാറ്റിങ്ങിന്. പക്ഷേ, രണ്ടാം ട്വന്റി20യിൽ അത് മാരത്തൺ ഓട്ടം പോലെ മന്ദഗതിയിലായി. പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ന് സെഞ്ചൂറിയനിൽ ഇറങ്ങുമ്പോൾ രണ്ടാം മത്സരത്തിൽ കൈമോശം വന്ന ബാറ്റർമാരുടെ വേഗവും താളവും തിരിച്ചുപിടിക്കുകയാകും സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. മത്സരം രാത്രി 8.30 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം.
നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്?: ഫോട്ടോയെടുത്ത ശേഷം പാക്ക് ആരാധകന്റെ ചോദ്യം, സൂര്യയുടെ മറുപടി – വിഡിയോ
Cricket
ഇന്ത്യയുടെ ബാറ്റിങ് ഭീതി
ആദ്യ മത്സരത്തിൽ സഞ്ജു സാംസന്റെ സെഞ്ചറിക്കരുത്തിലാണ് ഇന്ത്യൻ ബാറ്റിങ് കുതിച്ചുകയറിതെങ്കിൽ രണ്ടാം മത്സരത്തിൽ അത്തരമൊരു ‘രക്ഷകൻ’ ഇന്നിങ്സ് കളിക്കാൻ ടീമിൽ ആർക്കും സാധിച്ചില്ല. തുടർച്ചയായി നിരാശപ്പെടുത്തുന്ന അഭിഷേക് ശർമ ഓപ്പണിങ്ങിൽ ഇന്ത്യയ്ക്ക് തലവേദനയാണ്. ട്വന്റി20 സ്പെഷലിസ്റ്റ് സൂര്യകുമാർ യാദവിനും താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫിനിഷിങ്ങിൽ ഹാർദിക് പാണ്ഡ്യ മാത്രമാണ് അൽപമെങ്കിലും പ്രതീക്ഷ നൽകുന്നത്. മധ്യനിരയിൽ ഒരു ഇംപാക്ട് ഇന്നിങ്സ് റിങ്കു സിങ്ങിൽ നിന്ന് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു. ബോളിങ്ങിൽ വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള സ്പിൻനിര മികച്ച ഫോമിലാണ്. എന്നാൽ അവസാന ഓവറുകളിൽ റൺ നിരക്കു പിടിച്ചുനിർത്തുന്നതിൽ പേസർമാർ പരാജയപ്പെടുന്നത് ടീമിനു തലവേദനയാണ്.
പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്ക
ആദ്യ മത്സരത്തിൽ നിറംമങ്ങിയെങ്കിലും രണ്ടാം ട്വന്റി20യിൽ തിരിച്ചടിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എയ്ഡൻ മാർക്രവും സംഘവും. മുൻനിര ബാറ്റർമാരുടെ ഫോം ടീമിനെ അലട്ടുമ്പോഴും മധ്യനിരയിൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെ സാന്നിധ്യം ടീമിന് പ്രതീക്ഷ നൽകുന്നു. ബോളിങ്ങിൽ മാർക്കോ യാൻസൻ– ജെറാൾഡ് കോട്സെ പേസ് ജോടി മികച്ച ഫോമിലാണ്. സ്പിന്നർ കേശവ് മഹാരാജ് കൂടി പ്രതീക്ഷയ്ക്കൊത്തുയർന്നാൽ ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമാകും.
English Summary:
India-South Africa third T20 match updates