മുംബൈ∙ ന്യൂസീലൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര സമ്പൂർണമായി കൈവിട്ടതിനു പിന്നാലെ, ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഇളക്കം തട്ടിയതായി റിപ്പോർട്ട്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ പ്രകടനം മോശമായാൽ, ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഗംഭീർ തെറിച്ചേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലക സ്ഥാനത്ത് ഗംഭീറിനെ തുടരാൻ അനുവദിച്ചാലും, ടെസ്റ്റ് ടീമിനായി ബിസിസിഐ പുതിയ പരിശീലകനെ കണ്ടെത്തുമെന്നാണ് റിപ്പോർട്ട്.
ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഗംഭീറിനെ സംബന്ധിച്ച് ‘യഥാർഥ ടെസ്റ്റ്’ ആയിരിക്കുമെന്ന് ഉറപ്പായി. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഒരു ഘട്ടത്തിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചു മുന്നേറിയിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെതിരായ സമ്പൂർണ തോൽവിയോടെ പിന്നാക്കം പോയി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീം ഫൈനലിൽ കടക്കാൻ സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ ദേശീയ ടീമിന് പൊതുവേ മൂന്നു ഫോർമാറ്റിലേക്കുമായി ഒറ്റ കോച്ച് എന്നതാണ് സ്ഥിരമായി പിന്തുടരുന്ന ശൈലി. എന്നാൽ, ഗംഭീറിന്റെ വരവിനു ശേഷം ഏകദിന, ട്വന്റി20 ടീമുകളുടെ പ്രകടനം മികച്ചതാണെങ്കിലും, ടെസ്റ്റിൽ ഇന്ത്യ വളരെയധികം പിന്നാക്കം പോയെന്ന് വിമർശനമുണ്ട്. ഒരുകാലത്ത് ഏറ്റവും മികച്ച രീതിയിൽ സ്പിന്നിനെ നേരിട്ടിരുന്ന ഇന്ത്യ, ഇന്ന് സ്പിന്നിനെതിരെ ഏറ്റവും മോശം രീതിയിൽ കളിക്കുന്ന ടീമായി മാറിയെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഓസീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമായാൽ, ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായ വി.വി.എസ്. ലക്ഷ്മൺ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. നിലവിൽ, ഇന്ത്യൻ ട്വന്റി20 ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ് ലക്ഷ്മൺ. ഗംഭീർ ഓസീസ് പര്യടനത്തിനായി എത്തിയ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമായതിനാലാണ്, ലക്ഷ്മണിന് ട്വന്റി20 ടീമിന്റെ താൽക്കാലിക ചുമതല നൽകിയത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
English Summary:
BCCI To Appoint Different White & Red-Ball Coaches If India Lose Border-Gavaskar Trophy Badly: Report
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]