ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും മകൾ ഐറയുമൊത്തുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തതിനു പിന്നാലെ, കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഷമിക്കെതിരെ ആരോപണങ്ങളുമായി താരത്തിന്റെ മുൻ ഭാര്യ ഹസിൻ ജഹാൻ രംഗത്ത്. ആളുകളുടെ മുന്നിൽ വെറുതെ ‘ഷോ’ കാണിക്കാൻ വേണ്ടി മാത്രമുള്ള കൂടിക്കാഴ്ചയായിരുന്നു അതെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മകളുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ അതു പുതുക്കാൻ ഷമിയുടെ ഒപ്പ് ആവശ്യമാണ്. അക്കാര്യത്തിൽ ഷമി യാതൊരു താൽപര്യവും കാട്ടിയില്ല. ഷമിക്ക് യാതൊരു ചെലവുമില്ലാത്ത കടയിൽനിന്നാണ് മകൾക്ക് ഷൂ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിനൽകിയതെന്നും ഹസിൻ ജഹാൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
‘‘ആ കൂടിക്കാഴ്ച വെറും ഷോ മാത്രമായിരുന്നു. എന്റെ മകളുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ട് കുറച്ചു ദിവസമായി. അതു പുതുക്കാൻ ഷമിയുടെ ഒപ്പ് ആവശ്യമാണ്. അതിനായാണ് മകളെ ഷമിയുടെ അടുത്തേക്ക് പറഞ്ഞയച്ചത്. പക്ഷേ, ഷമി ഒപ്പിട്ടില്ല. മകളെയും കൂട്ടി ഷമി ഷോപ്പിങ് മാളിൽ പോയി. ഷമി പരസ്യം ചെയ്യുന്ന കമ്പനിയുടെ ഷോപ്പിലേക്കാണ് അവളെ കൊണ്ടുപോയത്. അവിടെനിന്ന് മകൾ ഷൂസും വസ്ത്രങ്ങളും വാങ്ങി. അവിടെ ഷമിക്ക് ഒരു പൈസ പോലും കൊടുക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് മകളെ അവിടെത്തന്നെ കൊണ്ടുപോയത്. എന്റെ മകൾക്ക് ഒരു ഗിത്താറും ക്യാമറയും വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും ഷമി വാങ്ങിക്കൊടുത്തുമില്ല’ – ഹസിൻ ജഹാൻ പറഞ്ഞു.
‘‘മകളുടെ കാര്യങ്ങൾ ഷമി ഒരിക്കലും അന്വേഷിക്കാറില്ല. സ്വന്തം കാര്യം മാത്രം നോക്കാനേ ഷമിക്കു സമയമുള്ളൂ. ഏതാണ്ട് ഒരു മാസം മുൻപ് ഷമി മകളെ കണ്ടിരുന്നു. അന്ന് സമൂഹമാധ്യമങ്ങളിൽ അതേക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്ത് കണ്ടില്ല. ഇത്തവണയും ഒന്നും പോസ്റ്റ് ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെയൊരു വിഡിയോ പങ്കുവച്ചതെന്ന് തോന്നുന്നു’ – ഹസിൻ ജഹാൻ പറഞ്ഞു.
മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വർഷങ്ങളായി പിരിഞ്ഞാണ് താമസം. പ്രായത്തിൽ തന്നേക്കാൾ 10 വയസിനു മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. ഹസിൻ ജഹാന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്. 2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. താരത്തിനെതിരെ പൊലീസ് കേസുമെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്.
View this post on Instagram
ഹസിൻ ജഹാനിൽ പിറന്ന മകൾ ഐറയുമായി അടുത്തിടെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ വിഡിയോ ഷമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായിരുന്നു. ഇരുവരും വിവാഹബന്ധം പിരിഞ്ഞശേഷം ഐറ, ഹസിൻ ജഹാനൊപ്പമാണ് താമസം. ഇതിനിടെയാണ് ഷമിയും ഐറയും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്. മകൾക്കൊപ്പം ഒരുമിച്ച് ഷോപ്പിങ്ങിന് പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലുണ്ടായിരുന്നത്. ‘നീണ്ട കാലത്തിനു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ സമയം പോലും നിലച്ചുപോയി. ബേബോ, എനിക്കു നിന്നോടുള്ള സ്നേഹം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാകില്ല.’ – വിഡിയോ പങ്കുവച്ച് ഷമി കുറിച്ചു.
English Summary:
Mohammed Shami’s reunion with daughter: Wife Hasin Jahan makes serious allegations
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]