‘അതിഥികളുമായി ലൈംഗിക ബന്ധത്തിന് അങ്കിതയെ നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ കൊന്ന് കനാലിൽ ഇട്ടു’: പോരാട്ടം തുടരുമെന്ന് അമ്മ
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ കിട്ടാൻ പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കൾ.
കേസിൽ റിസോർട്ട് ഉടമയും രണ്ടു ജീവനക്കാരും ഉൾപ്പെടെ മൂന്നു പ്രതികളെ വെള്ളിയാഴ്ച കോട്വാറിലെ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറിൽ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോർട്ട് ഉടമ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി.
മാനേജർ അങ്കിത് ഗുപ്ത എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കീഴ്ക്കോടതിയുടെ വിധിയിൽ തൃപ്തയല്ലെന്നും എന്നാൽ മകളുടെ ആത്മാവിന് അൽപം ശാന്തി ലഭിച്ചിട്ടുണ്ടാകുമെന്നും അമ്മ സോണി ദേവി പറഞ്ഞു.
‘‘കൊലയാളികൾക്ക് വധശിക്ഷ ലഭിക്കുന്നതിന് ഇനിയും വലിയൊരു പോരാട്ടം നടത്തേണ്ടതുണ്ട്. മറ്റാരുടെയെങ്കിലും മകളോട് ഇത് ചെയ്യുന്നതിനു മുൻപ് ആളുകൾ ആയിരം തവണ ചിന്തിക്കും’’– സോണി ദേവി പറഞ്ഞു.
2022 സെപ്റ്റംബർ 18നു കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തുകയായിരുന്നു.
ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. 2022 ഓഗസ്റ്റിലാണ് അങ്കിത ഇവിടെ ജോലിക്കു കയറിയത്. സെപ്റ്റംബർ 18ന് രാത്രി, അങ്കിതയും പ്രതികളും തമ്മിൽ തർക്കം ഉണ്ടായതായി പൊലീസ് പറയുന്നു.
ഇതിനുപിന്നാലെ അങ്കിതയെ ഒരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയും ബലപ്രയോഗത്തിനു ശേഷം ചീല കനാലിൽ തള്ളുകയുമായിരുന്നു. ഇതിനുശേഷം ഇവർ റിസോർട്ടിൽ മടങ്ങിയെത്തുകയും അങ്കിതയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ മൂന്നു ദിവസത്തിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്. അതും മാതാപിതാക്കളുടെയും നാട്ടുകാരുടെ കനത്ത പ്രതിഷേധത്തിനൊടുവിൽ. സുഹൃത്തായ പുഷ്പ് ആണ് അങ്കിതയെ കാണാതായ വിവരം ആദ്യം പുറത്തറിയിക്കുന്നത്.
18ന് രാത്രി അങ്കിത തന്നെ വിളിച്ചിരുന്നെന്നും അതിഥികൾക്കു ചില ‘പ്രത്യേക സേവനങ്ങൾ’ ചെയ്യാൻ റിസോർട്ട് മാനേജ്മെന്റ് നിർബന്ധിക്കുന്നതായും തന്നോട് പറഞ്ഞെന്നും പുഷ്പ് പറഞ്ഞു. രാത്രി എട്ടരയ്ക്കു ശേഷം ഫോൺ ഓഫായി.
പുൾകിത് ആര്യയെ വിളിച്ചപ്പോൾ അങ്കിത മുറിയിലേക്കു പോയി എന്നാണ് പറഞ്ഞത്. പിറ്റേന്നു രാവിലെ വിളിച്ചപ്പോഴും ഫോൺ ഓഫായിരുന്നു.
അങ്കിത ജിമ്മിൽ പോയി എന്നാണ് മാനേജർ പറഞ്ഞത്. പിന്നാലെയാണ് വിവരം കുടുംബത്തെ അറിയിച്ചതും അവർ പൊലീസിനെ സമീപിച്ചതും.
പുഷ്പിന്റെ ഈ മൊഴിയാണ് കേസിൽ നിർണായകമായത്.
സെപ്റ്റംബർ 24ന്, കാണാതായി ആറു ദിവസങ്ങൾക്കു ശേഷമാണ് ചീല കനാലിൽ നിന്ന് അങ്കിതയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം മുങ്ങിമരണമാണെന്നു സ്ഥിരീകരിച്ചിരുന്നു.
ഋഷികേശ് എയിംസിലെ നാലംഗ സംഘമാണു പ്രാഥമിക പോസ്റ്റ്മോർട്ടം നടത്തിയത്. അങ്കിതയുടെ ശരീരത്തിൽ മരണത്തിനു മുൻപുള്ള മുറിവുകൾ കാണപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മരണത്തിനു മുൻപ് ബലപ്രയോഗം നടന്നതിന്റെ സൂചനകളുമുണ്ടായിരുന്നു. ലൈംഗികപീഡനം നടന്നിട്ടില്ലെന്നായിരുന്നു പരിശോധനാ ഫലം.
പൊതുജന രോഷം ആളിക്കത്തിയാതതോടെയാണ് പുൾകിത് ആര്യയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. നാട്ടുകാർ റിസോർട്ട് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു.
പിന്നീട് സർക്കാർ തന്നെ റിസോർട്ട് ഇടിച്ചുനിരത്തി.
90 ദിവസത്തിനുള്ളിൽ പൊലീസ് 500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
റിസോർട്ട് ജീവനക്കാർ, ഡിജിറ്റൽ ഫൊറൻസിക് വിദഗ്ധർ, അങ്കിതയുടെ സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ നൂറിലധികം പേരെ ചോദ്യം ചെയ്തു. ഇതിൽ 47 പേരെ കോടതിയിൽ ഹാജരാക്കി.
റിസോർട്ടിലെ വിഐപി അതിഥികൾക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാലാണ് അങ്കിതയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു, ചാറ്റുകൾ, ഓഡിയോ റെക്കോർഡിങ്ങുകൾ, സാക്ഷി മൊഴികൾ എന്നിവ ഇതിനു തെളിവാണ്. ഈ മാസം 19നാണ് അന്തിമവാദം പൂർത്തിയായത്.
30നു വിധി പുറപ്പെടുവിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]