
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
വേനല്‍ക്കാല ഓര്‍മ്മകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നത് പൊട്ടിച്ചിരികള്‍ക്കിടയില്‍ ഉള്ള നിറഞ്ഞ ശബ്ദങ്ങളാണ്. കൂട്ടു കൂടാനും പിണങ്ങാനും ധാരാളം ആള്ക്കാര് ചുറ്റുമുള്ള കാലം. ഒന്നിനെപറ്റിയും ആവലാതികള്‍ ഇല്ലാത്തവര്‍. നാളെയെപ്പറ്റി ചിന്തയില്ലാത്ത മനോഹരമായ കാലം. അന്നാകെ ഉള്ള ടെന്‍ഷന്‍ സ്കൂളും പഠനവും ഒക്കെ ആണ്. വേനലവധി വന്നാല്‍ അതും കഴിഞ്ഞു. പിന്നെ ഉള്ള ടെന്‍ഷന്‍ നാളെ എന്ത് കളിക്കും, അല്ലേല്‍ ഏതു മരത്തിന്റെ മുകളില്‍ വലിഞ്ഞു കയറും എന്നൊക്ക ആകും.
ആകെയുള്ള പേടി അമ്മയുടെ വഴക്ക് പറച്ചില് മാത്രം ആണ്. വെയിലത്ത് കളിച്ച് കരുവാളിച്ച ഉടുപ്പില്‍ മൊത്തം ചെളിയുമായി വരുന്നത് കാണുമ്പോള്‍ തന്നെ അമ്മ തുടങ്ങും. അത് പിന്നെ നിര്‍ത്താന്‍ പാടാണ്. അമ്മ പറയുന്നത് കൊണ്ടാകാം വലിയ പേടി ഒന്നും ഇല്ലായിരുന്നു. അല്ലെങ്കില്‍ പേടിപ്പിക്കും വിധം അമ്മ അന്ന് ഒന്നും പറഞ്ഞിട്ടും ഇല്ലായിരിക്കും. എന്തായാലും പിറ്റേന്ന് രാവിലെ പിന്നെയും കണ്ടത്തിലേക്കും പറങ്ങവിന് ചുവട്ടിലേക്കും വീണ്ടും ഓട്ടം പിടിക്കും.
വിശപ്പും ദാഹവും ക്ഷീണവും ലവലേശം ഏല്‍ക്കാത്ത കാലം ആയിരുന്നു അത്. മാങ്ങയോ പേരക്കയോ ഏഴുമെട്ടും ഭാഗങ്ങളായി വീതം വെച്ച കാലം. കഥ പറയാനും കേള്ക്കാനുമുണ്ടായിരുന്ന കാലം. ഒരുമിച്ച് ഇരുന്ന് സിനിമകള്‍ കണ്ട് രസിച്ച കാലം. ടിവിയില്‍ ക്രിക്കറ്റ് കണ്ട് ഇന്ത്യ ജയിക്കാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയ കാലം. സന്തോഷങ്ങള്‍ക്ക് ഇടയിലും പിണക്കങ്ങളും പരിഭവങ്ങളും ഉന്തിതള്ളലും ഒക്കെ ഉണ്ടായിരുന്നു. സാറ്റ് കളിക്കിടയില്‍ എണ്ണം തെറ്റിച്ച് എണ്ണുന്നതും അക്ക് കളിക്കിടയില്‍ കളം മാറ്റി ചാടുന്നതും ഒക്കെ ആകാം അടിക്കുള്ള പ്രധാന കാരണങ്ങള്‍.
കൂട്ടം കൂടിയുള്ള സൈക്കിള്‍ മല്‍സരങ്ങള്‍ക്കിടയില്‍ വീണ് മുട്ട് ഉരയുന്നത് ഒക്കെ വേദനയേ അല്ലായിരുന്നു അന്ന്. വീണിടത്തു നിന്ന് എത്ര വേഗത്തിലാണെന്നോ ചാടി എഴുന്നേല്‍ക്കുന്നത്. പിന്നെ ഞങ്ങളുടെ ഇടയില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നത്തില്‍ ഒന്നും വീട്ടുകാര്‍ ഇടപെടാന്‍ വരില്ലായിരുന്നു. അതൊക്കെ ആ വഴിക്ക് തന്നെ കടന്ന് പോയി.
ഇന്നും ഒറ്റപ്പെടലുകള്‍ നേരിടുമ്പോള്‍ കഴിഞ്ഞു പോയ കുട്ടിക്കാലത്തെ മുറുക്ക കെട്ടിപിടിക്കാറുണ്ട് ഞാന്‍. കാലം പ്രകാശത്തേക്കാള്‍ വേഗത്തില്‍ ആണ് കടന്ന് പോകുന്നത്. സമയത്തിന് മുന്നോട്ടു കുതിക്കാനല്ലേ പറ്റൂ. എന്നാലും ഇന്നും ആ പഴയ കുട്ടി എന്നില്‍ നിന്നും പുറത്തു ചാടാറുണ്ട്. പ്രത്യേകിച്ച് വീട്ടില്‍ പോകുമ്പോള്‍, പഴയ കൂട്ടുകാരെയും ഓടി നടന്ന സ്ഥലങ്ങളെയും കാണുമ്പോള്‍. ഭൂതകാലം അല്ലങ്കിലും അങ്ങനെ ആണ്. ഓര്‍മകളുടെ കൂട്ടമായി അവസാനം വരെ ചുറ്റിപ്പിണഞ്ഞു കിടക്കും.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]