
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
അവധിക്കാലം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കോവൂര്‍ തറവാട് ആണ് മനസിലേക്ക് ഓടിയെത്തുക. പരീക്ഷ കഴിഞ്ഞു സ്ക്കൂളില്‍ നിന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ മനസ്സ് നിറയെ ഇനി ചിലവഴിക്കാന്‍ പോവുന്ന മനോഹരമായ രണ്ടുമാസങ്ങളായിരിക്കും. അമ്മമ്മയും വല്യമ്മയും ഏച്ചിമാരും ഏട്ടന്മാരും അവരോടൊപ്പമുള്ള ആ നിമിഷങ്ങളും.
വീട്ടില്‍ എത്തുമ്പോഴേക്കും എന്നെയും ചേച്ചിയെയും തറവാട്ടില്‍ കൊണ്ടുവിടാനായി അമ്മ തയ്യാറെടുപ്പു തുടങ്ങിയിരിക്കും. അയല്‍വാസികളോടെല്ലാം യാത്ര പറഞ്ഞു രണ്ടുമാസത്തേക്കുള്ള ഡ്രസ്സുമായി അമ്മയും ഞങ്ങളും വൈകുന്നേരം താമരശ്ശേരി ബസ് സ്റ്റാന്റിലേക്ക് നടന്നു നീങ്ങും. ബസ്സിനായുള്ള ആ കാത്തിരിപ്പിന്റെ മനോഹര ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സിലുണ്ട്.
ബസിന്റെ സൈഡ് സീറ്റിനായി ഞങ്ങള്‍ പരസ്പരം വാശിപിടിക്കുമായിരുന്നു. ബസ് നിര്‍ത്തുന്ന സ്ഥലങ്ങളിലെ കടകളും റോഡുകളും മരങ്ങളും നോക്കി നോക്കിയുള്ള യാത്രകള്‍ മനോഹരമായിരുന്നു.
കോവുരില് ബസിറങ്ങി തറവാട്ടിലേക്കു നടക്കുന്ന വഴികളിലൊക്കെ മലയാള സിനിമ പോസ്റ്ററുകളായിരിക്കും. അതും നോക്കി ഏത് സിനിമക്കാണ് പോവേണ്ടത് എന്ന് ചേച്ചിയുമായി തറവാട് എത്തുന്നത് വരെ ചര്‍ച്ച ചെയ്യും.
പുളിമരത്തിനടുത്തെമ്പോള് തന്നെ അമ്മമ്മയെ കാണാം. എന്തെങ്കിലും ജോലിയുമായി അവിടെയുണ്ടാകും. നമ്മളെ കാണുമ്പോള്‍ തന്നെ കുട്ടിയേട്ടനും ചേച്ചിയുമൊക്കെ ഓടിയെത്തും. തറവാട്ടില്‍ ഒരുപാട് പശുക്കള്‍ ഉണ്ടായിരുന്നു. പുതിയ ഏതെങ്കിലും പശുക്കുട്ടികള്‍ വന്നെത്തിയോ പഴയ എല്ലാവരും അവിടെ ഇല്ലേ എന്നൊക്കെയുള്ള തിരിച്ചിലുകളാണ് ആദ്യം.
രാത്രി ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ വിശേഷങ്ങളാണ്. എല്ലാവര്ക്കും ഒരുപാട് പറയാനുണ്ടാവും. സ്ക്കൂളിലെ അനുഭവങ്ങളും വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളും അവധിക്കാലത്ത് എവിടെയൊക്കെ പോവണം എന്നുള്ള ചര്‍ച്ചകളും. നേരം പുലരുമ്പോള്‍ തന്നെ വല്യമ്മ എല്ലാവരെയും ഉണര്‍ത്തി പാല് പാത്രത്തിലാക്കി തരും. അവിടെയുള്ള വീടുകളിലൊക്കെ പാല് എത്തിക്കേണ്ട ജോലി പിന്നെ ഞങ്ങള്‍ക്കാണ്. തിരിച്ചു വരുമ്പോള്‍ മാങ്ങ പെറുക്കിയെടുക്കല്‍ ചാമ്പക്ക ഒടിക്കല്…
ചായ കഴിഞ്ഞാല്‍ പിന്നെ പശുക്കളെ മേയാന്‍ വിടണം. മയാപറമ്പ് എന്ന പ്രദേശത്താണ് പശുക്കളെ മേയാന്‍ വിടുക. വല്യമ്മയോടൊപ്പം ഞാനും ചേച്ചിമാരും ചേട്ടന്മാരുമൊക്കെ പോവും. തിരിച്ചു വരുമ്പോള്‍ ഭാസ്ക്കരേട്ടന്റെ കടയില്‍ നിന്ന് വല്യമ്മ എല്ലാവര്ക്കും മിഠായിയും പുളിയച്ചാറുമൊക്കെ വാങ്ങി തരും.
തിരിച്ചു വീട്ടില്‍ എത്തുമ്പോഴേക്കും അമ്മമ്മയുടെ വക കപ്പ പുഴുങ്ങിയതും മീന്കറിയുമൊക്കെ റെഡി ആയിട്ടുണ്ടാവും. അതും കഴിച്ചു പറമ്പിലേക്ക് പോവും. ഊഞ്ഞാലാട്ടവും, മാങ്ങയും ഉപ്പുചേര്‍ത്ത് ഒരു പിടുത്തവും, കൂട്ടുകാരുംചേട്ടന്മാരുമായൊക്കെയുള്ള കളികളും. പിന്നെ, കോഴിക്കോട് തിയേറ്ററില്‍ പോയി സിനിമ കാണലും.
വേനലവധി അവസാനിച്ച് തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോള്‍ മനോഹരമായ കുറെ ഓര്‍മ്മകളുണ്ടാവും കൂട്ട്. കാലഘട്ടങ്ങളും സാഹചര്യങ്ങളും മാറിയെങ്കിലും ആ ഓര്‍മ്മകള്‍ ഇന്നും ജീവിക്കുന്നുണ്ട്, ഉള്ളില്‍.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]