
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഴയങ്ങാടി- നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ നാലു ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. എഴോം നരിക്കോട് സ്വദേശി പി.പി സതീഷ് (41), കുഞ്ഞിമംഗലത്തെ ഇട്ടമ്മൽ ഹൗസിൽ അതുൽ കണ്ണൻ (22), ഏഴിലോട് പുറച്ചേരിയിലെ മണ്ഡ്യൻ വീട്ടിൽ അനുരാഗ് (19), ആലക്കാട് സ്വദേശി കെ.പി. അർജുൻ (25) എന്നിവരെയാണ് പഴയങ്ങാടി സി.ഐ, ടി.എൻ.സന്തോഷ് കുമാർ അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇക്കഴിഞ്ഞ നവംബർ ഇരുപതിന് വൈകുന്നേരമായിരുന്നു സംഭവം. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ് കഴിഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികൾക്ക് പോകുംവഴി പഴയങ്ങാടി എരിപുരം ഇലക്ട്രിസിറ്റി ഓഫീസിന് സമീപം വെച്ചാണ് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിനേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. ആക്രമണത്തിൽ ഒരു വനിത പ്രവർത്തക ഉൾപ്പെടെ നാല് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തിൽ ഇരുപതു പേർക്കെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. കേസിൽ നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അമൽ ബാബു, സുജിത്ത്, സിബി, റമീസ്, അനുവിന്ദ്, ജിതിൻ, വിഷ്ണു, സതീഷ്, അതുൽ കണ്ണൻ, അനുരാഗ്, ഷുക്കൂർ അഹമ്മദ്,അർജ്ജുൻ, അർഷിത്ത് തുടങ്ങി കണ്ടാലറിയാവുന്ന ഇരുപത് ഡി വൈ എഫ് ഐ പ്രവർത്തകരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന നടത്തി അന്യായമായി സംഘം ചേരൽ നടത്തി പ്രതിഷേധിച്ച പ്രവർത്തകരെ കൊല്ലണമെന്ന ഉദ്ദേശ്യത്തേടെ ആക്രമിച്ചതിനാണ് വധശ്രമത്തിനും ഗൂഢാലോചനയ്ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നത്. നേരത്തെ അറസ്റ്റിലായി ജാമ്യം ലഭിച്ചവർക്ക് സി.പി.എം നേതൃത്വത്തിൽ സ്വീകരണം നൽകിയത് വലിയ വാർത്തയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനു മുന്നിൽ സത്യഗ്രഹവും നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
എടപ്പാൾ- മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.ടി മോഹനകൃഷ്ണന്റെ നാമധേയത്തിലുള്ള പുരസ്കാരം സമ്മാനിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിക്കുന്നതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നേർക്കുനേർ. മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന മോഹനകൃഷ്ണന്റെ പേരിലുള്ള പുരസ്കാരം ഗായകൻ എം.ജി ശ്രീകുമാറിന് സമ്മാനിക്കാനാണ് ഗവർണർ എത്തുന്നത്. ജനുവരി പത്തിന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. ആർ.എസ്.എസിന്റെ ശാഖ പ്രമുഖ് ആകേണ്ട ഗവർണറെ പരിപാടിയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും, പുനർവിചിന്തനം നടത്തണമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്റ്് ഹാരിസ് മുതൂർ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല, വി.എം സുധീരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ് മോഹനന്റെ പിതാവായ പി.ടി മോഹനകൃഷ്ണന്റെ പേരിലുള്ള അവാർഡ് ആണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.
അതേസമയം മൂന്നുമാസം മുമ്പ് തീരുമാനിച്ച പരിപാടിക്ക് അന്നുതന്നെ ഗവർണറെ ക്ഷണിച്ചിരുന്നതായി ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. അതിനുശേഷം ആണ് ഗവർണർക്കെതിരെ കോൺഗ്രസ് പ്രതിഷേധം ഉണ്ടായതെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിവാദങ്ങൾ ഉയർന്നത് എന്നും ആണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്. ഏതായാലും ഗവർണറെ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് പൂർണ്ണമായും വിട്ടു നിന്ന് പ്രതിഷേധിക്കാനാണ് ആലോചന. പരിപാടിക്കെത്തുന്ന ഗവർണർക്കെതിരെയും പരസ്യമായ പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നുണ്ട്.