
സ്റ്റെന്റ് പോലുമില്ല, കുടിശിക 693 കോടി, സർക്കാർ വെട്ടിക്കുറച്ചത് 145 കോടിയും ; ഡോ. ഹാരിസ് പറഞ്ഞതിനും അപ്പുറത്താണ് കാര്യങ്ങൾ !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അത്യാവശ്യ ഉപകരണങ്ങൾ പോലുമില്ലാതെ ! കുടിശിക 693 കോടി കടന്നു. ടെൻഡറിൽ പങ്കെടുക്കാതെ മരുന്നു കമ്പനികളും. ഒരു പ്രശ്നവുമില്ലെന്ന് ന്യായീകരിക്കുന്ന സർക്കാർ വെട്ടിക്കുറച്ചത് 145 കോടി രൂപ. എന്താണ് ആശുപത്രികളിലെ അവസ്ഥ. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ മിക്ക ആശുപത്രികളിലും ഡോ. ഹാരിസ് പറഞ്ഞതിനു സമാനമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മരുന്നുകളും ആശുപത്രി ഉപകരണങ്ങളും, ഹൃദയ ചികിത്സയ്ക്കായി കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗത്തിലേക്കുള്ള സ്റ്റെന്റ്, വാല്‍വ്, പേസ് മേക്കര്‍, ബലൂണ്‍, കത്തീറ്റര്‍ വയര്‍, ഗൈഡ് വയര്‍ തുടങ്ങിയ ഉപകരണങ്ങളും ഉള്‍പ്പെടെ ലഭ്യമല്ല.
മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്ത വകയില്‍ കോടികള്‍ കിട്ടാനുള്ള സാഹചര്യത്തില്‍ വിതരണം മുടങ്ങുന്ന നിലയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട സംഘടനകളും പറയുന്നു. 2025 ജനുവരിയിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ജീവന് രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്ലൂയിഡുകള്‍ തുടങ്ങിയവ വിതരണം ചെയ്ത വകയില്‍ കമ്പനികള്‍ക്ക് കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത് 693.78 കോടി രൂപ. സമാനമായി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം ആശുപത്രികള്‍ക്കു നല്കാനുള്ളതും കോടികളുടെ കുടിശികയാണ്. കാരുണ്യയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 1203.59 കോടി രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 376.59 കോടിയുമാണ് 2025 ജനുവരിയിലെ കണക്കനുസരിച്ച് കൊടുക്കാനുള്ള കുടിശിക.
∙ ടെൻഡറിൽ മരുന്നു കമ്പനികൾ പങ്കെടുക്കുന്നില്ല
കുടിശിക നിലനിൽക്കുന്നതിനാൽ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷൻ ക്ഷണിച്ച ടെന്‍ഡറില്‍ മരുന്നു കമ്പനികള്‍ പങ്കെടുക്കാതിരിക്കുന്ന സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. എന്നാല്‍ മരുന്നും മറ്റുപകരണങ്ങളും വിതരണം ചെയ്യുന്നതു സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് കമ്പനികളും സംഘടനകളും പറയുന്നത്.
∙ വേണ്ടാത്ത മരുന്നുകൾ വാങ്ങുന്നത് ആർക്കു വേണ്ടി
മരുന്നു വിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അശാസ്ത്രീയതയും മറ്റു താല്പര്യങ്ങളും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ പറയുന്നു. ആവശ്യമുള്ള മരുന്നുകള്‍ ലഭ്യമാക്കാതെ ആവശ്യമില്ലാത്ത മരുന്നുകള്‍ വാങ്ങിക്കൂട്ടുകയും അവ ഉപയോഗിക്കപ്പെടാതെ കാലപരിധി കഴിഞ്ഞ് നശിച്ചു പോകുന്നതും സ്ഥിരമാണെന്ന ആക്ഷേപവും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരെയും ഉയരുന്നുണ്ട്. അമിതമായ രാഷ്ട്രീയ ഇടപെടലും സംരക്ഷണവും ഇക്കാര്യത്തിലുള്ളത് വലിയ പ്രതിസന്ധിയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പലരും പറയാന്‍ മടിക്കുന്ന കാര്യം ഡോ.ഹാരിസ് തുറന്നുപറഞ്ഞതു നന്നായെന്നും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റുകള്‍ തിരുത്താന്‍ അധികൃതര്‍ക്ക് അത് നിമിത്തമാകുമെന്നാണ് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
∙ ചികിത്സിച്ചാൽ പോര, മേലാളന്മാരെ ബോധിപ്പിക്കണം
രോഗികളെ ചികിത്സിക്കുന്നതിനു പുറമേ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാനുള്ള ക്ലറിക്കല്‍ ജോലികളും സമ്മര്‍ദങ്ങളും കൂടി ഡോക്ടര്‍മാര്‍ തന്നെ ഏറ്റെടുക്കേണ്ട സ്ഥിതി ആശാസ്യമല്ലെന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വകുപ്പ് മേധാവിമാര്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ വൈദഗ്ധ്യത്തിനു പുറമേ അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള വൈദഗ്ധ്യം കൂടി ഉണ്ടെങ്കില്‍ മാത്രമേ ആ വകുപ്പിലേക്കു ഫണ്ട് കിട്ടൂ. ചില മെഡിക്കല്‍ കോളജുകളില്‍ പ്രത്യേകവകുപ്പുകള്ക്കു മാത്രമായി ഫണ്ട് കൂടുതല്‍ നല്‍കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ഇതിനൊക്കെ പുറമേ മെഡിക്കല്‍ കോളജുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച തുകയില്‍നിന്നു 145 കോടിയിലേറെ രൂപ വെട്ടിക്കുറച്ചതും വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.
∙ ആരോഗ്യ വകുപ്പിനെ വെട്ടിനിരത്തി
2024-25ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനായി 400 കോടി രൂപയാണ് അനുവദിച്ചത്. ഓരോ ഇനത്തിലും വെട്ടിക്കുറച്ചപ്പോള്‍ ശേഷിച്ചത് 254.35 കോടി രൂപ മാത്രം. മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 217 കോടി പ്രഖ്യാപിച്ചത് മാര്‍ച്ച് ആയപ്പോള്‍ 157 കോടിയായി ചുരുക്കി. മെഡിക്കല്‍ കോളജുകളില്‍ സര്‍ജിക്കല്‍ റോബട്ട് (29 കോടി), ഓങ്കോളജി ആന്‍ഡ് ടേര്ഷ്റി കെയര്‍ സെന്റര്‍ (14 കോടി), മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റ് (1.50 കോടി), മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ഫെസിലിറ്റി (1.40 കോടി), സ്പോര്‍ട്സ് മെഡിസിന് യൂണിറ്റ് (ഒരു കോടി) തുടങ്ങിയവയ്ക്ക് ഒരു രൂപ പോലും കിട്ടിയില്ല. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിക്കുള്ള 10 കോടിയില്‍ 7.89 കോടിയും തിരിച്ചെടുത്തു. തിരുവനന്തപുരം ആര്സിസിക്കുള്ള 73 കോടി 36 കോടിയായും മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള 28 കോടി 14 കോടി രൂപയായും കൊച്ചിന് കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിനുള്ള 14.50 കോടി 9.30 കോടിയായും വെട്ടിച്ചുരുക്കി.