
‘കോൺഗ്രസുകാരെ കിട്ടുമോ എന്ന് ഇന്നു രാവിലെ വരെ സിപിഎം നോക്കി; അൻവർ ആദ്യം യുഡിഎഫിനെ പിന്തുണയ്ക്കട്ടെ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അൻവർ പിന്തുണ പ്രഖ്യാപിച്ചാൽ അപ്പോൾ മുന്നണി നിലപാട് പറയുമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു. യുഡിഎഫ് നേതൃയോഗം ഇന്നു ചേരുന്നുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാളയത്തിൽനിന്ന് ആരെയെങ്കിലും സ്ഥാനാർഥിയായി കിട്ടുമോ എന്ന് ഇന്നു രാവിലെ വരെ നോക്കി പരാജയപ്പെട്ടിട്ടാണ് അവരുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും സതീശന് ആരോപിച്ചു. വലിയ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത് എന്നു പ്രഖ്യാപിക്കുന്നവർ ഇക്കാര്യം കൂടി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.വി.അൻവറിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് സതീശൻ ഇന്നു നൽകിയത്. അൻവറിന്റെ കാര്യത്തിൽ തീരുമാനം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ വിഷമിപ്പിക്കുകയോ പരിഹസിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കുറിച്ചു തന്നെ എന്തൊക്കെ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിക്കെതിരെയും അൻവർ സംസാരിച്ചു. യുഡിഎഫ് സ്ഥാനാർഥിയെ അൻവർ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നാണ് മുന്നണി പറയുന്നത്. അതിനുള്ള അധികാരവും അവകാശവും അൻവറിനുണ്ട്. അതു പറഞ്ഞു കഴിഞ്ഞാൽ യുഡിഎഫ് നിലപാട് വ്യക്തമാക്കും. ഇക്കാര്യത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഇത് പറയാൻ തന്നെ ചുമതലപ്പെടുത്തിയതു കൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഒരുവിധത്തിലും അവഹേളിച്ചിട്ടില്ലെന്നു സതീശൻ പറഞ്ഞു. ഇന്നു രാവിലെ 11 മണി വരെ കോൺഗ്രസിൽനിന്ന് ആരെയെങ്കിലും സ്ഥാനാർഥിയായി കിട്ടുമോ എന്ന് നോക്കി നടന്നവരാണ് സിപിഎമ്മുകാർ. അവർ സമീപിച്ച ആളുകൾ തന്നോടു വിവരം പറഞ്ഞിരുന്നു. അതൊക്കെ മറച്ചു വച്ചിട്ടാണ് ഇപ്പോൾ നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം നടത്തും എന്ന് അവർ പറയുന്നത്. എന്തായാലും മുൻ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി പാർട്ടി സ്ഥാനാർഥിയെത്തന്നെ സിപിഎം നിയോഗിച്ചതിൽ സന്തോഷമുണ്ട്. പിണറായി വിജയൻ സർക്കാരിന്റെ 9 വർഷത്തെ ദുർഭരണത്തെക്കുറിച്ച് ജനങ്ങൾക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കാനുള്ള അവസരമായാണ് യുഡിഎഫ് ഇതിനെ കാണുന്നത്. തങ്ങളും ഇതിനെ രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നതെന്നും സതീശൻ പറഞ്ഞു.