
‘റിസ്കെടുക്കാമോ, ജോലി രാജിവയ്ക്കേണ്ടി വരും’; സന്നദ്ധത അറിയിച്ച് ഡോക്ടർ, എൽഡിഎഫിനായി വരുമോ ഷിനാസ് ബാബു?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ നിലമ്പൂരിൽ എൽഡിഎഫ് പൊതുസ്വതന്ത്രനായി പരിഗണിക്കുന്ന ഡോ. ഷിനാസ് ബാബുവിനോടു കൂടുതൽ ചർച്ച നടത്തി പാർട്ടി നേതൃത്വം. മത്സരിക്കേണ്ടി വന്നാൽ സർക്കാർ ജോലി രാജിവയ്ക്കേണ്ട് വരുമെന്നും ഈ റിസ്ക് ഏറ്റെടുക്കാൻ തയാറാണോയെന്നും ഷിനാസിനോടു നേതാക്കൾ ചോദിച്ചു. തയാറാണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജോലി രാജിവയ്ക്കാമെന്നും ഷിനാസ് ബോബു നേതൃത്വത്തെ അറിയിച്ചുവെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെ കണ്ടുപിടിക്കുന്നതിലും പരിഹരിക്കുന്നതിനും വിദഗ്ധനായ ഷിനാസ് ബാബു ജില്ലാ ആശുപത്രി സൂപ്രണ്ട് എന്ന നിലയിൽ നിലമ്പൂരിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യനാണ്.
മലയോരമേഖലയിലെ രോഗികളുടെ ആശ്രയമാണ് ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രിക്കു ദേശീയ തലത്തിലുള്ള ഗുണനിലവാര അംഗീകാരങ്ങൾ ലഭ്യമായതോടെ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും അതിന്റെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നേട്ടമെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ പരിശ്രമമെന്നാണ് യുഡിഎഫ് പറയുന്നത്. ഷിനാസ് ബാബുവിന്റെ സ്ഥാനാർഥിത്വം ചർച്ച ആയതോടെയാണ് ജില്ലാ ആശുപത്രിയെ സംബന്ധിച്ചും അവകാശവാദങ്ങൾ ഉയരുന്നത്.
സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന ഇന്നു രാവിലെയും ഷിനാസുമായി സിപിഎം നേതാക്കൾ സംസാരിച്ചിട്ടുണ്ട്. പാർട്ടി തീരുമാനിച്ച് അറിയിച്ചാൽ മത്സരിക്കുമെന്ന് ഷിനാസിന്റെ അടുപ്പക്കാർ അറിയിച്ചു. സാഹചര്യം വന്നാൽ അദ്ദേഹം ജോലി രാജിവയ്ക്കും. ഇടതുപക്ഷ പശ്ചാത്തലമുള്ള ആളല്ല ഷിനാസ്. ചർച്ചകൾ നടന്നുവെന്നല്ലാതെ പാർട്ടി ഗ്യാരന്റിയൊന്നും നൽകിയിട്ടില്ല. ഇന്ന് അന്തിമ തീരുമാനം അറിയിക്കാമെന്നാണ് ഷിനാസിനോട് സിപിഎം നേതാക്കൾ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
സർക്കാർ ജീവനക്കാരും തിരഞ്ഞെടുപ്പ് പങ്കാളിത്തവും
സംസ്ഥാന സർക്കാർ / കേന്ദ്ര സർക്കാർ ജീവനക്കാർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ അനുവാദമില്ല. 1964ലെ കേന്ദ്ര സിവിൽ സർവീസസ് പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ചാണ് ഇത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്, സർക്കാർ ജീവനക്കാർ രാജിവയ്ക്കുകയോ വിരമിക്കുകയോ വേണം.
രാജസ്ഥാനിൽ മറിച്ചൊരു വിധി
രാജസ്ഥാനിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ദീപക് ഘോഗ്രയ്ക്കു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രത്യേക അനുമതി ഹൈക്കോടതി നൽകിയിരുന്നു. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡോ. ഘോഗ്ര തന്റെ ചുമതലയിൽനിന്ന് ഒഴിയണമെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു കോടതി വിധി. തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കോടതി അദ്ദേഹത്തിന് അനുമതിയും നൽകി. ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) സ്ഥാനാർഥി ആയി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പിൽ തോറ്റതോടെ 2023ൽ ജോലിയിൽ തിരികെ പ്രവേശിച്ചു.
അന്ന് റിസ്കില്ലായിരുന്നു
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആയിരുന്ന ജോ ജോസഫ് ഡോക്ടറായിരുന്നു. അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതിനാൽ ജോലിയിൽനിന്നു രാജിവയ്ക്കേണ്ട ആവശ്യമില്ലായിരുന്നു. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായി ആശുപത്രിയിൽ വച്ചാണ് അന്ന് സ്ഥാനാർഥി പ്രഖ്യാപനവും നടന്നത്.