
ഇൻഡോർ: ഹണിമൂൺ ആഘോഷത്തിനായി മേഘാലയയിലേക്ക് പോയ യുവ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ നവ ദമ്പതികൾ രാജയും സോനം രഘുവംശിയുമാണ് ഘാസി മല നിരകളിൽ കാണാതായത്. ആറ് ദിവസമായി ഇവർക്കായുള്ള പ്രതീക്ഷയിലാണ് ഇരു കുടുംബങ്ങളുമുള്ളത്. എന്നാൽ അപകടകരമായ ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളും കുറ്റകൃത്യങ്ങളും പതിവായ മേഖലയിൽ വച്ചാണ് ഇവരെ കാണാതായിരിക്കുന്നതെന്നാണ് വീട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുള്ളത്. ദമ്പതികളേക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികമാണ് കുടുംബങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയുമായി ചൊവ്വാഴ്ച ദമ്പതികളെ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗതാഗത രംഗത്തെ വ്യവസായിയാണ് 30കാരനായ രാജ. ആഴ്ചകൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. മെയ് 20 നാണ് ദമ്പതികൾ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടത്. വടക്ക് കിഴക്കൻ സംസ്ഥാനത്തിന്റെ ഭംഗി ആസ്വദിക്കാനായി ഗുവാഹത്തിയിലെത്തി രണ്ടാം നാൾ ഇവർ ഷില്ലോംഗിലേക്ക് പോവുകയായിരുന്നു. മെയ് 23നാണ് അവസാനമായി കുടുംബം ദമ്പതികളോട് സംസാരിച്ചത്. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ സംഘങ്ങൾ നിരവധിയുള്ള മേഖലയാണ് ഇവിടം. തെരച്ചിലിൽ ദമ്പതികളുടെ ബാഗുകൾ ഒളിപ്പിച്ച നിലയിൽ പരിസരത്തെ കുറ്റിക്കാടുകളിൽ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയേയും ചെങ്കുത്തായ മലനിരകളേയും അവഗണിച്ച് അൻപതംഗം സംഘമാണ് യുവദമ്പതികൾക്കായുള്ള തെരച്ചിൽ നടത്തുന്നത്. രാജയുടെ സഹോദരൻ ഇതിനോടകം സഹോദരനെ തിരഞ്ഞ് ഷില്ലോംഗിലെത്തിയിട്ടുണ്ട്.
ദുരൂഹമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നതെന്നാണ് ഇൻഡോർ എംപി ശങ്കർ ലാൽവാനി മേഘാലയ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിച്ചത്. സംഭവിച്ചത് അപകടമല്ലെന്ന് ഉറപ്പാണെന്നും ശങ്കർ ലാൽവാനി വിശദമാക്കുന്നു. ദമ്പതികളുടെ രണ്ട് ഐ ഫോണുകൾ ഉൾപ്പെടെയുള്ളത് കാണാതായ നിലയിലാണ്. വിവാഹത്തിന്റ ചടങ്ങുകളുടെ ഭാഗമായുള്ള ആഭരണങ്ങൾ സോനം ധരിച്ചിരുന്നുവെന്നും കുടുംബം വിശദമാക്കുന്നു. നോൻഗ്രിയറ്റ് ഗ്രാമത്തിലെ പ്രശസ്തമായ വേരുകൾകൊണ്ടുള്ള പാലം അടക്കം ഇവർ സന്ദർശിച്ചിരുന്നു. ഇവിടെ നിന്ന് തിരിച്ച് പോകുന്നതിനിടയിലാണ് ഇവപെ കാണാതായിട്ടുള്ളത്. മോഷ്ടാക്കൾ ഇവരെ ആക്രമിച്ചോയെന്ന ഭയത്തിലാണ് കുടുംബമുള്ളത്. ഇവരെ അവസാനമായി കണ്ട ചായക്കടയും ഇവരുടെ ബാഗുകൾ കണ്ട സ്ഥലവും സ്കൂട്ടർ ഉപേക്ഷിച്ച മേഖലയും സംഭവത്തിലെ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]