
തിരുവനന്തപുരം : ഇപി വിവാദത്തിൽ നീറിപ്പുകഞ്ഞ് ഇടതുമുന്നണി. സിപിഎം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണിയോഗത്തിൽ വിഷയം ഉന്നയിക്കാനാണ് സിപിഐ തീരുമാനം. മുന്നണിയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ച വിഷയമാണെന്ന പൊതു വിലയിരുത്തൽ കേരളാ കോൺഗ്രസ് അടക്കം ഘടകക്ഷികൾക്കുമുണ്ട്. അതിനിടെ ഇപി ഉൾപ്പെട്ട രാഷ്ട്രീയ നീക്കം പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
ഇടതുമുന്നണി സംവിധാനത്തെ ആകെ പ്രതിരോധത്തിലാക്കിയ ഇപി ജയരാജന്റെ ബിജെപി ബന്ധ വിവാദത്തിൽ സിപിഎമ്മിന്റെ തണുപ്പൻ സമീപനത്തിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇടതുമുന്നണിയുടെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കിയ വിഷയമെന്നാണ് സിപിഐ അടക്കം ഘടകക്ഷികളുടെ വിലയിരുത്തൽ. കൺവീനര്‍ സ്ഥാനത്ത് തുടരാൻ പോലും ഇപിക്ക് അര്‍ഹതയില്ലെന്നിരിക്കെ സിപിഎം നേതൃത്വം നടപടി എടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇപിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഈ സാഹര്യത്തിൽ അതൃപ്തി മുന്നണി യോഗത്തിൽ വ്യക്തമാക്കാനാണ് സിപിഐ തീരുമാനം. സിപിഎം നടപടിയിലെ എതിരഭിപ്രായം കേരളാ കോൺഗ്രസ് എമ്മും പരസ്യമാക്കി.
അതിനിടെ, ഇപി ഉൾപ്പെട്ട രാഷ്ട്രീയ നീക്കം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുളള പൊളിറ്റിക്കൽ ഡീലാണിതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജയരാജനെ നോവിക്കാൻ ഒരു നേതൃത്വവും ഒന്നും ചെയ്യില്ല. അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന ഒരു പ്രധാന കക്ഷിയാണ് ജയരാജനെന്ന് കെ സുധാകരനും പ്രതികരിച്ചു.
പാര്‍ട്ടിക്കകത്തും പാര്‍ട്ടി അനുകൂല സൈബര്‍ ഇടങ്ങളിലും ഇപി ജയരാജന്റെ നടപടിയിൽ കടുത്ത അമര്‍ഷമുയരുന്നുണ്ടെങ്കിലും തിരക്കിട്ടെടുക്കുന്ന എന്ത് തീരുമാനവും ദോഷം ഉണ്ടാക്കുമെന്ന് ഉറപ്പിക്കുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ അനുസരിച്ചുള്ള നിയമനടപടികളും ഇപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് ആദ്യം വക്കീൽ നോട്ടീസ് അയക്കും. ടിജി നന്ദകുമാറിനും കെ സുധാകരനും അടക്കമുള്ളവര്‍ക്കെതിരായ നടപടികൾ നിയമവിദഗ്ധരുമായുള്ള കൂടിയാലോചനകൾക്ക് ശേഷമേ ഉണ്ടാകുകയുളളു.
Last Updated Apr 30, 2024, 3:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]