
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വർഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന വർഗീയ ആരോപണം.
ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഷാഫി ആരോപിച്ചു. വടകരക്ക് മുറിവേൽക്കാതിരിക്കാൻ യുഡിഎഫ് കാമ്പയിൽ നടത്തുമെന്നും ദിവസം പിന്നീട് തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി ജയരാജൻ, ഷാഫി പറമ്പിലിനെതിരെ വിമർശനമുന്നയിച്ചത്.
അമർ അക്ബർ അന്തോണി എന്ന സിനിമയിലെ “നല്ലവനായ ഉണ്ണി” യെപ്പോലെയാണ് ഷാഫി പറമ്പിലെന്നായിരുന്നു ജയരാജന്റെ പരിഹാസ പരാമർശം. വിഷലിപ്തമായ പ്രചരണങ്ങൾക്ക് പിന്നിൽ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണെന്നും എന്തൊക്കെ തറവേല കാണിച്ചാലും ശൈലജ വിജയിക്കുമെന്നും പി ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.
പി ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാൻ പറയുന്നത്.പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നത്?
ശൈലജ ടീച്ചർ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷൻ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ?ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫി.തെരഞ്ഞെടുപ്പ് വരും പോകും.ജയിക്കും തോൽക്കും.പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്.ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.
മൂന്ന് തവണ എംഎൽഎ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു.
അമർ അക്ബർ അന്തോണി എന്ന സിനിമയിലെ “നല്ലവനായ ഉണ്ണി” യെപ്പോലെയാണ് ഷാഫി പറമ്പിൽ…
നിങ്ങൾ നടത്തിയ വർഗ്ഗീയ പ്രചാരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാൻ നിങ്ങൾക്കാകില്ല.വൻ ഭൂരിപക്ഷത്തിൽ ടീച്ചർ വിജയിക്കും.
Last Updated Apr 29, 2024, 4:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]