
തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഉയർന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം. കിടപ്പുരോഗികൾ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സയിലുള്ള ആശുപത്രി വാർഡുകളിൽ കൂളറുകൾ സ്ഥാപിക്കാൻ നിർദേശം. വയോജന മന്ദിരങ്ങളിലും കൂളറുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ജില്ലയിലുടനീളം തണ്ണീർപ്പന്തലുകൾ ആരംഭിക്കണം. പുറം മൈതാനിയിൽ നടക്കുന്ന കായിക വിനോദങ്ങൾ 11 മുതൽ 3 മണി വരെ അനുവദിക്കില്ല. റെഡ് അലേർട്ട് നൽകിയാൽ ഇരുചക്ര വാഹനങ്ങൾ പുറത്ത് ഇറക്കുന്നതിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പാലക്കാട് ജില്ലയിൽ ഓറഞ്ച് അലേർട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിൽ യല്ലോ അലേർട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്.
അതേസമയം, സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലെയും മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴ ലഭിച്ചേക്കും.
Story Highlights: hot weather palakkad shut educational institutions
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]