
ഗുവാഹത്തി: ഐപിഎല്‍ 2025 സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ മൂന്നാം മത്സരത്തില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഒരു പാപക്കറ കഴുകിക്കളഞ്ഞിരിക്കുകയാണ്. ഇന്നലെ വരെ ‘തല്ലുകൊള്ളി’ എന്നതായിരുന്നു ആര്ച്ചര്ക്കുണ്ടായിരുന്ന വിശേഷണം. എന്നാല്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇന്നിംഗ്സിലെ ആദ്യ ഓവര്‍ വിക്കറ്റ് മെയ്ഡനാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍.
ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ 183 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന് റോയല്‍സ് വച്ചുനീട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് രചിന് രവീന്ദ്രയും രാഹുല്‍ ത്രിപാഠിയുമായിരുന്നു. പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ആദ്യ മൂന്ന് പന്തിലും രചിന് റണ്‍സ് നേടാതിരുന്നപ്പോള്‍ നാലാം ബോളില്‍ വിക്കറ്റ് വീണു. രചിന് രവീന്ദ്രയുടെ ഷോട്ട് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെലിന്റെ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഓവറിലെ അവശേഷിക്കുന്ന അഞ്ചും ആറും പന്തുകളില്‍ സിഎസ്കെ നായകന് റുതുരാജ് ഗെയ്ക്വാദ് റണ്‍ നേടാന്‍ ശ്രമിച്ചില്ല. ഇതോടെ പിറന്നത് ആര്‍ച്ചറുടെ വക വിക്കറ്റ് മെയ്ഡന്‍ ഓവര്‍. ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മെയ്ഡന്‍ ഓവര്‍ കൂടിയായി ഇത്.
ഈ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സ് വിട്ടുകൊടുത്ത് നാണംകെട്ടിരുന്നു. വിക്കറ്റ് ഒന്നുപോലും ലഭിച്ചുമില്ല. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ബൗളിംഗ് പ്രകടമാണിത്. ആര്‍ച്ചര്‍ രാജസ്ഥാന്റെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 2.3 ഓവറില്‍ 33 റണ്‍സ് വഴങ്ങുകയും ചെയ്തു. ഇരു മത്സരങ്ങളിലും വിക്കറ്റും നേടാന്‍ കഴിയാതിരുന്നതിന് ശേഷമാണ് സിഎസ്കെയ്ക്ക് എതിരായ മത്സരത്തിലൂടെ ആര്‍ച്ചറുടെ ശക്തമായ തിരിച്ചുവരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]