
തൃശൂര്‍: ഓപ്പറേഷന് കാപ്പ വേട്ടയുടെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടകളായ ആറു പേര്‍ക്കെതിരെ കാപ്പ ചുമത്തി. ധനേഷ്, ഷാബിദ്, അമീന്, വൈശാഖ്, തനൂഫ്, തിലേഷ് എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. 2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 31 പേരെയാണ് കാപ്പ പ്രകാരം ജയിലിലടച്ചത്. ആകെ 68 ഗുണ്ടകളെ കാപ്പ ചുമത്തി. 37 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടുകടത്തിയും മറ്റുമുള്ള നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
മതിലകം പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ പനങ്ങാട് പോഴങ്കാവ് സ്വദേശിയായ ചെന്നാറ വീട്ടില്‍ മുത്തു എന്ന ധനേഷിനെ (40) ഒരു വര്‍ഷത്തേക്കാണ് നാടു കടത്തിയത്. കൊടുങ്ങല്ലൂര്‍, മതിലകം, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് അടിപിടിക്കേസുകളും ഒരു കവര്‍ച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്. കയ്പമംഗലം പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ പള്ളിപറമ്പില്‍ വീട്ടില്‍ ഷാബിത്ത് എന്ന ഷാബിദ് (32), ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ കരൂപടന്ന സ്വദേശി മാക്കാംതറ വീട്ടില്‍ അമീന് (25) എന്നിവരെ ആറു മാസത്തേക്കും നാടുകടത്തി.
ഷാബിദിന് മതിലകം, വലപ്പാട്, കൈപ്പമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാല് അടിപിടിക്കേസുകളും പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച രണ്ടു കേസുകളും കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിനുള്ള ഒരു കേസും ലഹരി ഉപയോഗിച്ചതിനുള്ള ഒരു കേസും അടക്കം എട്ടു ക്രിമിനല്‍ കേസുകളുണ്ട്. അമീനിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ 2022ല്‍ രണ്ടു അടിപിടിക്കേസുകളും കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ 2023ലും 2024ലും ഓരോ അടിപിടിക്കേസുകളുണ്ട്.
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് ഗുണ്ടകളായ ലോകമലേശ്വരം തിരുവള്ളൂര്‍ സ്വദേശിയായ കോറാശേരി വീട്ടില്‍ അപ്പു എന്ന വൈശാഖ് (28) എന്നയാളെയും ലോകമലേശ്വരം കാരൂര്‍ മഠം സ്വദേശിയായ കുന്നത്ത്പടിക്കല് വീട്ടില്‍ തനു എന്ന തനൂഫ് (28), കാട്ടൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ട കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശി കുതിരപ്പുള്ളി വീട്ടില്‍ തിലേഷ് (40) എന്നിവരെ കാപ്പ പ്രകാരം ആറു മാസത്തേക്ക് ഇരിങ്ങാലക്കുട ഡിവൈ എസ് പി ഓഫീസില്‍ വന്ന് ഒപ്പു വയ്ക്കാൻ നിര്‍ദേശിച്ചു.
വൈശാഖിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും നാല് അടിപിടി കേസുകളും പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഒരു കേസും മയക്കുമരുന്ന് ഉയോഗിച്ചതിനുള്ള ഒരു കേസുമടക്കം എഴു ക്രിമിനല്‍ കേസുകളുണ്ട്. തനൂഫിന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും നാല് അടിപിടി കേസുകളും ലഹരി ഉപയോഗിച്ചതിന് മൂന്നു കേസുകളും അടക്കം എട്ട് ക്രിമിനല്‍ കേസുകളുണ്ട്.
തിലേഷിന് കാട്ടൂര്‍, ഇരിങ്ങാലക്കുട, പഴയന്നൂര്‍, ആലപ്പുഴ രാമങ്കരി പൊലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുകള്‍, ഏഴു അടിപിടിക്കേസുകള്‍, ലഹരി ഉപയോഗിച്ചതിന് രണ്ടു കേസുകള്‍, ഒരു തട്ടിപ്പു കേസും അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊടുങ്ങല്ലൂര്‍ ഡിവൈ എസ് പി വി കെ രാജു, ഇരിങ്ങാലക്കുട ഡിവൈ എസ് പി കെ ജി സുരേഷ്, മതിലകം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജി എം.കെ, സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്ത്തികേയന്, അസി. സബ് ഇന്‍സ്പെക്ടര്‍ വിന്‍സി, തോമസ്, കയ്പമംഗലം പോലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പേലീസ് ഓഫീസര്‍മാരായ ഷിജു, പ്രവീണ്‍ ഭാസ്കര്‍, പ്രിയ, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അരുണ്‍ ബി.കെ, എ.എസ്.ഐ. സുമേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജു, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജന് എം.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുവെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]