
ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ തച്ചു തകര്‍ത്ത് നേടിയ വെടിക്കെട്ട് സെഞ്ചുറിയിലൂടെ അപൂര്‍വനേട്ടം സ്വന്തമാക്കി ന്യൂസിലന്‍ഡ് താരം രചിന് രവീന്ദ്ര. 77 പന്തില്‍ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി തികച്ച രചിന് രവീന്ദ്ര 26 വയസിന് മുമ്പ് ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററായി. ആദ്യ താരം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറാണ്.
സച്ചിനോടും രാഹുല്‍ ദ്രാവിഡിനോടുമുള്ള ആരാധനമൂലം മാതാപിതാക്കള്‍ രചിന് രവീന്ദ്ര എന്ന് പേര് നല്കിയ ഇന്ത്യന്‍ വംശജന് കൂടിയായ കിവീസ് താരം തന്റെ പേര് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് ലോകകപ്പില്‍ പുറത്തെടുക്കുന്നത്. സച്ചിന്റെ ആക്രമണവും ദ്രാവിഡിന്റെ പ്രതിരോധവും ഒരുപോലെ സമന്വയിച്ച ഇന്നിംഗ്സിലൂടെ 89 പന്തില്‍ 116 റണ്‍സെടുത്ത് പുറത്തായ രചിന് രവീന്ദ്ര ഓസ്ട്രേലിക്കെതിരെ ന്യൂസിലന്‍ഡിന് അവസാനം വരെ വിജയപ്രതീക്ഷ സമ്മാനിക്കുകയും ചെയ്തു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു രചിന് രവീന്ദ്രയുടെ ആദ്യ സെഞ്ചുറി. ഇന്ത്യക്കെതിരെയും നെതര്‍ലന്‍ഡ്സിനെതിരെയും അര്‍ധസെഞ്ചുറികള്‍ നേടി തിളങ്ങിയ 23കാരനായ രചിന് രവീന്ദ്ര ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ മാത്രം ബാറ്ററാണ്. കെയ്ന്‍ വില്യംസണ്, ഗ്ലെന്‍ ടര്‍ണര്‍, മാര്ട്ടിന് ഗപ്ടില്‍ എന്നിവരാണ് രചിന് രവീന്ദ്രക്ക് മുമ്പ് ലോകകപ്പില്‍ രണ്ട് സെഞ്ചുരികള്‍ വീതം നേടിയ ബാറ്റര്‍മാര്‍. ഓസ്ട്രേലിയക്കെതിരെ ഗ്ലെന്‍ മാക്സ്വെല്ലിനെ സിക്സിന് പറത്തിയാണ് രചിന് രവീന്ദ്ര സെഞ്ചുറി തികച്ചത്.
ഇംഗ്ലണ്ടിനെതിരെ 82 പന്തില്‍ സെഞ്ചുറി അടിച്ച് ന്യൂസിലന്‍ഡിനായി വേഗതയേറിയ ലോകകപ്പ് സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡിട്ട രചിന് രവീന്ദ്ര തന്റെ തന്നെ റെക്കോര്‍ഡ് ഇന്ന് പുതുക്കി. 77 പന്തിലാണ് രചിന് രവീന്ദ്ര ഇന്ന് സെഞ്ചുറി തികച്ചത്. ലോകകപ്പില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന താരങ്ങളില്‍ ഗ്ലെന്‍ ടര്‍ണര്‍(3), രാഹുല്‍ ദ്രാവിഡ്(4), ജെഫ് മാര്‍ഷ്(5), ശിഖര്‍ ധവാന്(5) എന്നിവര്‍ക്ക് മാത്രം പിന്നിലാണ് രചിന് രവീന്ദ്ര(6).
Last Updated Oct 28, 2023, 7:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]