
ഡബ്യൂസിസി(വിമൻ ഇൻ കളക്ടീവ് സിനിമ)യെ പ്രശംസിച്ച് പിന്നണി ഗായിക ചിന്മയി ശ്രീപദ. മലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ച ഹേമ കമ്മിറ്റിക്ക് പിന്നിൽ പ്രവർത്തിച്ചവരെയും ഡബ്യൂസിസിയിലെ അംഗങ്ങളുടെ പ്രയത്നങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ചിന്മയി പറഞ്ഞു. ഡബ്യൂസിയിലെ അംഗങ്ങൾ തനിക്ക് ഹീറോസ് ആണെന്നും അവർ പറയുന്നു.
“ഡബ്യൂസിസി അംഗങ്ങളാണ് എൻ്റെ ഹീറോകൾ. അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ ഇത്തരത്തിലുള്ള പിന്തുണ ലഭിക്കാൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകയാണ്. വ്യവസായത്തിലെ ഏറ്റവും ദുർബലരായവർ മധ്യനിരയ്ക്കെതിരെ മുന്നോട്ട് വന്നു. അത് എല്ലായ്പ്പോഴും ഒരു മാതൃകയാണ്. ജീവിതാനുഭവവും കൂടിയാണത്. സെറ്റിൽ നിന്നും ഏത് സ്ത്രീയെയും തിരഞ്ഞെടുക്കാൻ കഴിയുന്ന സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? മുകൾ നിരയിലുള്ളവരും കുറ്റക്കാരാണെന്ന് എനിക്ക് ഉറപ്പുണ്ട്. തമിഴിൽ ഒരു വലിയ താരത്തെ കുറിച്ച് ആരോപണം ഉയർന്നിരുന്നു. എന്നാൽ ആ ആരോപണങ്ങൾ ഉടൻ പിൻവലിക്കുകയും ചെയ്തു. അത്തരത്തിലുള്ള പേരുകൾ എല്ലാ ഇൻഡസ്ട്രികളിലും ഉണ്ട്. നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിച്ച് ശാക്തീകരിക്കാൻ ഡബ്ല്യൂസിസിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുകയാണ്. മലയാള സിനിമയിലെ സ്ത്രീകൾ കേരളത്തിലെ പുരുഷന്മാരുടെ പേരുകൾ ഉറക്കെ പറയുമ്പോൾ, മലയാളത്തിലെ നടിമാരും മറ്റ് ഭാഷകളിൽ പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ളവരാണെന്ന് നമ്മൾ ഓർക്കണം. ഒരു ഡബ്ല്യൂസിസി കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നറിയാം”, എന്നാണ് ചിന്മയി ശ്രീപദ പറഞ്ഞത്. ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു ചിന്മയിയുടെ പ്രതികരണം.
വെള്ളിത്തിരയിൽ സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന സൂപ്പർ താരങ്ങൾ ഈ റിപ്പോര്ട്ടില് കാണിക്കുന്ന മൗനം അപഹാസ്യമാണെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് ചിന്മയി പ്രതികരിച്ചിരുന്നു. പണം വാങ്ങി മറ്റുള്ളവർ എഴുതുന്ന ഡയലോഗ് പറയുകയാണല്ലോ താരങ്ങളുടെ പതിവ്. പണം കിട്ടിയാൽ സ്ത്രീകൾക്കായി സൂപ്പർ താരങ്ങൾ സംസാരിച്ചേക്കുമെന്നും ചിന്മയി പരിഹസിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]