
സമൂഹമാധ്യമത്തിലൂടെ പരിചയം, 2 പ്രസവം; ഒരു കുഞ്ഞിനെ കൊന്നത് അനീഷ; ബന്ധം ഒഴിഞ്ഞാൽ കുടുക്കാൻ അസ്ഥി സൂക്ഷിച്ച് ബവിൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ രണ്ടു നവജാതശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ എന്നിവർക്കാണ് വിവാഹത്തിനു മുൻപ് കുട്ടികളുണ്ടായത്. ഒരു കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പ്രസവിച്ച വിവരം ആരും അറിയാതെയിരിക്കാനാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. അനീഷയാണ് ബവിന്റെ നിർദേശപ്രകാരം കുട്ടികളെ കുഴിച്ചിട്ടത്. ഇരുവരും തമ്മിൽ അകന്നതോടെയാണ് ബവിൻ പൊലീസ് സ്റ്റേഷനിലെത്തി കുട്ടികളെ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.
റൂറൽ എസ്പി പറഞ്ഞത്: ‘‘ശനിയാഴ്ച അർധരാത്രി ബവിൻ മദ്യപിച്ച് സ്റ്റേഷനിലെത്തി. കയ്യിൽ ബാഗുണ്ടായിരുന്നു. പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിനു മുന്പേ ജനിച്ച ആൺകുട്ടികൾ മരണപ്പെട്ടെന്നും ആ കുട്ടികളുടെ അസ്ഥിയാണ് ബാഗിലുള്ളതെന്നും പറഞ്ഞു. തുടർന്ന്, പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ അസ്ഥികൾ കിട്ടി.’’
‘‘2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ബവിനും അനീഷയും പരിചയപ്പെട്ടത്. വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു മുൻപ് 2021ൽ ആദ്യ കുട്ടി ജനിച്ചു. പിന്നീട് 2023ൽ രണ്ടാമത്തെ കുട്ടി ജനിച്ചു. ആദ്യകുട്ടി പ്രസവത്തിൽ മരിച്ചെന്നാണ് യുവതിയും കുടുംബവും പറയുന്നത്. രണ്ടാമത്തെ കുട്ടി കരഞ്ഞപ്പോൾ അനീഷ മുഖം പൊത്തിപിടിച്ച് കൊന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.’’–എസ്പി പറഞ്ഞു.
കുട്ടികളെ കുഴിച്ചിടുന്നത് അയൽവാസികൾ കണ്ടോയെന്ന് യുവതി സംശയിച്ചിരുന്നു. യുവാവിനോടു പറഞ്ഞപ്പോൾ മോക്ഷം കിട്ടാൻ അസ്ഥികൾ കടലിൽ ഒഴുക്കാമെന്നു പറഞ്ഞു. യുവതി കൈമാറിയ അസ്ഥികൾ യുവാവ് സ്വന്തം വീട്ടിൽ സൂക്ഷിച്ചു. കടലിൽ ഒഴുക്കിയെന്നാണ് യുവതി വിശ്വസിച്ചിരുന്നത്. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പറഞ്ഞു. അനീഷ വേറെ വിവാഹം കഴിക്കാൻ പോകുന്നതായി ബവിന് സംശയം ഉണ്ടായി. വേറെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത് സംശയം വർധിപ്പിച്ചു.
യുവതി ബന്ധം ഒഴിഞ്ഞാൽ, നേരത്തേ ഗർഭിണിയായത് തെളിയിക്കാനാണ് കുട്ടികളുടെ അസ്ഥി വീട്ടിൽ സൂക്ഷിച്ചത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. അനീഷയുടെ ഫോൺ ‘ബിസി’ ആയതിനെച്ചൊല്ലിയായിരുന്നു തർക്കം. തുടർന്ന്, മദ്യപിച്ചശേഷം ബവിൻ പൊലീസ് സ്റ്റേഷനിലെത്തി അസ്ഥികൾ കൈമാറുകയായിരുന്നു. അസ്ഥി പരിശോധനയ്ക്ക് പൊലീസ് ഫൊറൻസിക് വിദഗ്ധരുടെ സേവനം തേടി. അസ്ഥി കുട്ടികളുടേതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ഇവരുടേതാണെന്ന് തെളിയിക്കാൻ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.