
‘എന്റെ അച്ഛൻ ആ 3 പേരെ കൊന്നു, മൃതദേഹം കിണറ്റിലിട്ടു’; ചാനൽ റിയാലിറ്റി ഷോ തെളിയിച്ച കൊലപാതകം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീ തമിഴ് ചാനലിലെ റിയാലിറ്റി ഷോയായ ‘സൊൽവതെല്ലാം ഉൻമയ്’ എന്ന പരിപാടി പതിവുപോലെ അന്നും ടിവിയിൽ ടെലികാസ്റ്റ് ചെയ്തു. 17 വയസ്സുള്ള ഒരു പെൺകുട്ടി 24 കാരനായ ഒരു പയ്യനൊപ്പം ഒളിച്ചോടി പോയി. പെൺകുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കണമെന്ന വാശിയിൽ അച്ഛനും അമ്മയും. ഇതായിരുന്നു അന്നത്തെ എപ്പിസോഡിന്റെ കഥ. മകളെ 24 കാരനായ ആൺകുട്ടിയോടൊപ്പം വിടാൻ തയാറല്ലെന്ന് പെൺകുട്ടിയുടെ അച്ഛനും അമ്മയും പരിപാടിയിൽ ആവർത്തിച്ചു പറഞ്ഞു. എന്നാൽ വീട്ടിൽ പോകാൻ പേടിയാണെന്നായിരുന്നു അവളുടെ മറുപടി. എന്താണ് വീട്ടിൽ പോകാൻ ഇത്ര പേടി എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടി വർഷങ്ങളായി അച്ഛൻ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു. എന്നാൽ അതിന് പിന്നാലെ മറ്റൊരു കാര്യം കൂടി ആ പെൺകുട്ടി വെളിപ്പെടുത്തി.‘‘ ആ മൂന്നുപേരെയും എന്റെ അച്ഛൻ കൊന്നു, ഞങ്ങളുടെ വീടിന് സമീപമുള്ളൊരു കിണറ്റിൽ അവരുടെ മൃതദേഹമുണ്ട്’’. റിയാലിറ്റി ഷോയിലെ ആ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പലരെയും ഞെട്ടിച്ചു. ആ തുറന്നുപറച്ചിൽ ചുരുളഴിയിച്ചത് തമിഴ്നാടിനെ തന്നെ ഞെട്ടിച്ച 3 കഥയായിരുന്നു.
‘അച്ഛൻ എന്നെ ഉപദ്രവിച്ചു. ആ 3 പേരെയും കൊന്നു’
24കാരനായ സതീഷ് കുമാർ സീ തമിഴ് ചാനലിൽ വിളിച്ച് താൻ ഭാർഗവി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വീട്ടുകാർ സമ്മതിക്കാതായതോടെ ഞങ്ങൾ ഒളിച്ചോടിയെന്നും അറിയിച്ചത്. ഭാർഗവിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും റിയാലിറ്റി ഷോയിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്നും സതീഷ് ആവശ്യപ്പെട്ടു. പിന്നാലെയാണ് ഭാർഗവി, സതീഷ് കുമാർ, അവരുടെ മാതാപിതാക്കൾ എന്നിവർ പരിപാടിക്കെത്തിയത്. ഷോയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭാർഗവിക്ക് 17 വയസ്സുമാത്രമേ ആയിട്ടുള്ളു എന്ന കാര്യം അവതാരികയ്ക്ക് മനസ്സിലാകുന്നത്. പിന്നാലെ വീട്ടിൽ നിന്ന് എന്തൊക്കെ സമ്മർദമുണ്ടെങ്കിലും മാതാപിതാക്കളുടെ കൂടെ പോകുന്നതാണ് നല്ലതെന്ന് അവർ ഭാർഗവിയോട് പറഞ്ഞു. പക്ഷേ, അത് സമ്മതിക്കാൻ ആ പെൺകുട്ടി തയാറായിരുന്നില്ല. എന്താണ് സ്വന്തം വീട്ടിൽ പോകാൻ ഇത്ര ഭയം എന്ന് അവതാരിക ചോദിച്ചപ്പോഴാണ് തന്റെ സ്വന്തം അച്ഛൻ തന്നോട് മോശമായ രീതിയിൽ പെരുമാറിയെന്ന് ഭാർഗവി പറഞ്ഞത്. കൂടാതെ അച്ഛൻ 3 പേരെ കൊന്നിട്ടുണ്ടെന്നും അവൾ പരിപാടിയിൽ വച്ച് വെളിപ്പെടുത്തി.
ഭാർഗവിയുടെ വെളിപ്പെടുത്തൽ അടങ്ങിയ എപ്പിസോഡ് ചാനൽ 2012 മേയ് 28നാണ് സംപ്രേഷണം ചെയ്തത്. പിന്നാലെ ഭാർഗവിയുടെ വീടിന് സമീപം പരിശോധിച്ചു. വീടിന് സമീപമുള്ളൊരു മൂടപ്പെട്ട കിണർ ആയിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അവർ ജെസിബി ഉപയോഗിച്ച് അവിടെ പരിശോധിക്കാൻ തുടങ്ങി. തിരച്ചിലിൽ ആദ്യം ഒന്നും കിട്ടിയില്ലെങ്കിലും കൂടുതൽ ആഴത്തില് തിരഞ്ഞപ്പോൾ അവിടെ നിന്ന് മൂന്നു മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പിന്നാലെ മുരുകനെയും ഭാര്യ രാജേശ്വരിയെയും തേടി പൊലീസ് അന്വേഷണം തുടങ്ങി. ഒരാഴ്ചത്തെ തിരിച്ചിലിനൊടുവിലാണ് പൊലീസ് മുരുകനെയും ഭാര്യയെയും കണ്ടെത്തിയത്.
ചാനലിന്റെ പേരിൽ ഫോൺവിളിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. നിങ്ങളുടെ നിരപരാദിത്തം തെളിയിക്കാൻ അവസരം ഒരുക്കാമെന്നും ഞങ്ങള് പറയുന്നിടത്ത് എത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രസ് എന്ന ബാനർ ഒട്ടിച്ച കാറിലാണ് പൊലീസ് അങ്ങോട്ടേക്കെത്തിയത്. അവരോട് മുരുകൻ എല്ലാം തുറന്നു പറഞ്ഞു.
കഴുത്തു ഞെരിച്ച് കൊന്നു, കിണറ്റിൽ തള്ളി
കൊല്ലപ്പെട്ടത് ഭാർഗവിയുടെ അച്ഛന്റെ സുഹൃത്തായ ശേഖർ, മകൾ ലാവണ്യ മകളുടെ ഭർത്താവ് ചിലമ്പരശൻ എന്നിവരാണെന്നായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഭാർഗവിയുടെ അച്ഛൻ മുരുകനും ശേഖറും സുഹൃത്തുക്കളായിരുന്നു. ഇവർ അടുത്തടുത്തുള്ള വീടുകളിലായിരുന്നു താമസിച്ചത്. അവിടെവച്ച് ശേഖറിന്റെ മകൾ ലാവണ്യ മുരുകനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിനെ ശേഖർ എതിർക്കുകയും മുരുകനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ കുറച്ചുകാലം ലാവണ്യയുടെ മുരുകനും തമ്മിൽ ബന്ധമൊന്നുമില്ലാതിരുന്നു. ഈ സമയത്താണ് അച്ഛനായ മുരുകന്റെ തൊഴിലാളിയായ ചിലമ്പരശനുമായി ലാവണ്യ അടുക്കുന്നത്. ഇരു കുടുംബങ്ങളുടെയും എതിർപ്പു കാര്യമാക്കാതെ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹത്തിന് ശേഷം ഇരുവരും മുരുകന്റെ വീട്ടിൽ താമസമാക്കി. ഇതറിഞ്ഞ ശേഖർ മുരുകന്റെ വീട്ടിൽ വന്നു വഴക്കുണ്ടാക്കി. തന്റെ കയ്യിൽ നിന്ന് കടമായി വാങ്ങിയ പണം തിരികെ നൽകണമെന്നും ശേഖർ ആവശ്യപ്പെട്ടു. ഈ സമയത്ത് ശേഖറിനെ അനുനയിപ്പിച്ച് വീട്ടിൽ കയറ്റിയ മുരുകൻ അവിടെവച്ച് വിഷം കലർത്തിയ മദ്യം നൽകി ശേഖറിനെ കൊലപ്പെടുത്തി. സോഫയുടെ കമ്പി ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് മരണം ഉറപ്പാക്കിയത്. ശേഖറിനെ കൊലപ്പെടുത്താൻ മുരുകനൊപ്പം ലാവണ്യയുടെ ഭർത്താവ് ചിലമ്പരസനും മുരുകന്റെ സഹായി മൂർത്തിയും ഉണ്ടായിരുന്നു. ഇതറിഞ്ഞ ലാവണ്യ വിവരം പൊലീസിൽ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. പിന്നാലെ ലാവണ്യയെയും മൂന്നുപേരും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കിണറ്റിൽ തള്ളി. എന്നാൽ രണ്ടു കൊലപാതകങ്ങൾക്ക് ശേഷം ചിലമ്പരശൻ ഇത് പുറത്തു പറയുമോ എന്ന പേടി മരുകനുണ്ടായിരുന്നു. പിന്നാലെ അയാൾ ചിലമ്പരശനെയും കൊലപ്പെടുത്തി. ഒരേ രീതിയിലാണ് മൂന്നുപേരെയും കൊലപ്പെടുത്തിയത്. മുരുകന്റെ സഹോദരൻ മതിയരശനും കൊലപാതകത്തിന് മുരുകനോടൊപ്പം നിന്നു.
നാടോടി വിഭാഗത്തിൽപ്പെട്ട ശേഖർ മാന്ത്രികം ചെയ്യുന്നുണ്ടായിരുന്നു. ഇതിനായി പലയിടങ്ങളിലും അദ്ദേഹം പോകാറുണ്ട്. പലപ്പോഴും മാസങ്ങൾ കഴിഞ്ഞാണ് അയാൾ വീട്ടിൽ തിരികെ എത്താറുള്ളത്. അതുകൊണ്ട് തന്നെ അയാളെ കാണാതായിട്ടും വീട്ടുകാർക്ക് യാതൊരു സംശയവും തോന്നിയില്ല. മകൾ പ്രണയിച്ച ആളോടൊപ്പം താമസിക്കുന്നെന്ന് കരുതിയതിനാൽ ആ കാര്യത്തിലും വീട്ടുകാർക്ക് സംശയമൊന്നും തോന്നിയില്ല. എന്നാൽ ചാനലിൽ ഭാർഗവിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ശേഖറിന്റെ ഭാര്യ ജീവ പൊലീസിൽ പരാതി നൽകി.
മൂന്നു കൊലപാതകങ്ങൾക്കും മുരുകനെ സഹായിച്ചതു ഭാര്യ രാജേശ്വരിയും സഹോദരൻ മതിയരശും മൂർത്തിയുമായിരുന്നു. ഇതിൽ മൂർത്തി പിന്നീടു ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കേസിൽ കുച്ചിപ്പാളയം സ്വദേശി മുരുകൻ, ഭാര്യ രാജേശ്വരി, സഹോദരൻ എ. മതിയരശൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 ജൂലൈയിലാണ് കേസില് കോടതി വിധി പ്രഖ്യാപിച്ചത്. മുരുകന് 3 ജീവപര്യന്തം തടവും സഹോദരൻ മതിയരശന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. മുരുകന്റെ ഭാര്യ രാജേശ്വരിയെ കേസിൽ കുറ്റവിമുക്തയാക്കി.