
80കിഡ്സ് ഗോത്രത്തിൽ ജനിച്ച ഞങ്ങൾക്ക് അവധിക്കാലമെന്നാൽ കിട്ടുന്ന ലക്ഷ്വറി അമ്മ വീടുകളിലേക്കുള്ള യാത്രകളായിരിന്നു. ഫ്ളാഷ് ബാക്കിന്റെ ഒറ്റവരമ്പിലൂടെ നടന്നെത്തുന്നത് മാമ്പഴ മണമുള്ള ഊഞ്ഞാൽ മുറ്റമുള്ള ഏതെങ്കിലും തറവാടുകളിലായിരിക്കും, ചിലർക്കെങ്കിലും. (വേനലവധിക്കാലമെന്ന നൊസ്റ്റിക്ക് ഇങ്ങനെയുള്ള ക്ലീഷേ ആണല്ലോ നമ്മുടെ ഉപബോധമനസിൽ രജിസ്റ്ററാകുക. തറവാടും വിശാലമുറ്റവും ഊഞ്ഞാലും!) എങ്കിലും ആ അമ്മവീട് നൊസ്റ്റികളിൽ അമ്മമ്മ മണവും മാമ്പഴച്ചാർ മണവും മുട്ടുപൊട്ടിയതിൽ ഇറ്റുവീഴുന്ന അപ്പ അഥവാ കമ്മ്യൂണിസ്റ്റ് പച്ചയുടെ നീറ്റലും 99.9%നും ഉണ്ടാകുമെന്ന് ഉറപ്പാണ്. വേനൽ സ്കൂളവധിക്കാലം ഞങ്ങൾ പെൺപടകൾക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള ആകാശക്കുതിപ്പായിരുന്നു.
ഗേൾസ് ഒൺലി എന്നത് ഒരുപാട് ചട്ടക്കൂടുകൾക്കിടയിലെന്ന് തോന്നിച്ചാലും അവിടുന്ന് കിട്ടിയ കൂട്ട് ഒരു ലോങ്ങ് ടേം ഫിക്സഡ് ഡെപ്പോസിറ്റ് തന്നെയായിരുന്നു. മൂന്നാം വയസ്സിൽ കൈ കോർത്തവർ തൊട്ട് ഉണ്ട് ആ കൂട്ടത്തിൽ. സ്കൂൾ – കോളേജ് കാലം കഴിഞ്ഞൊരു ഡാർക്ക് പ്രാരാബ്ധക്കാലമുണ്ടായിരുന്നു ഞങ്ങൾക്കോരോരുത്തർക്കും. പുറമെയുള്ള മിന്നിത്തിളക്കത്തിന്റെ പൊലിമ മങ്ങിയതിനു ശേഷം വിവാഹമെന്നത് വർണ്ണപ്പട്ടം കൊണ്ടുള്ള കളിയല്ലെന്ന് മനസ്സിലാക്കുന്ന ആ നാളുകൾ. അടുക്കള, ഭർത്താവ്, വീട്ടുകാർ, ഗർഭം, സിസേറിയൻ, പി.എസ്.സി ടെസ്റ്റ്, ഉദ്യോഗം, പ്രമോഷൻ, കുട്ടികൾ, അവരുടെ പഠനം, കാൻസർ, എന്തിന് നായക്കുട്ടിയെ വരെ വറുതിയിൽ നിർത്തുന്ന തത്രപ്പാടിൽ കൂട്ടുകാരെല്ലാം കൺവെട്ടത്തു നിന്നകന്നിരുന്നു ഞങ്ങളിൽ പലർക്കും. മൂഡ് സ്വിംഗ്സ്, ട്രോമ, ഡിപ്രഷൻ തുടങ്ങിയ ടേമുകൾ അന്ന് ഞങ്ങൾക്കറിയില്ലായിരുന്നല്ലോ!
ഓർക്കൂട്ടിനും അപ്പുറത്ത് ഫേസ്ബുക്കും വാട്സാപ്പും വരേണ്ടി വന്നു കൊല്ലത്തിലൊരിക്കൽ എത്തിയിരുന്ന ന്യൂയർ കാർഡിൽ നിന്നും മോചനം കിട്ടാൻ. പിന്നീടൊരു വിപ്ലവം തന്നെയായിരുന്നു! പഴയ കൂട്ടുകാരെ തപ്പിപ്പിടിക്കൽ മാമാങ്കം! ആദ്യമേ പറഞ്ഞല്ലോ ഗേൾസ് ഒൺലിയെന്ന്! അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിലൊരു ബെല്ലും ബ്രേക്കും വേണ്ടേ വേണ്ട.
വാട്സാപ്പ് ഗ്രൂപ്പ് വീണ്ടും ഞങ്ങൾക്ക് സ്നേഹത്തുരുത്തായി. ശരിക്കും പറഞ്ഞാൽ കൂട്ടത്തിലെ കാൻസറിനെ പൊരുതി തോൽപ്പിച്ചവളെ ഒന്ന് ഉഷാറാക്കാൻ സ്നേഹത്തുരുത്തിൽ കുറെ മണ്ണടിച്ച് ഞങ്ങളതൊരു ഐലൻഡ് ആക്കി. ഡോക്ടറും പ്രൊഫസറും അക്കൗണ്ടന്റും ബെയ്ക്കറും ഗസറ്റഡാപ്പീസറും ടീച്ചറും വില്ലേജാപ്പീസറും ഡാൻസറും ഓൺലൈൻ ബുട്ടീക്ക്കാരിയും ഹോം മെയ്ക്കറും ഒക്കെ ത്രില്ലടിച്ചും അടിപ്പിച്ചും ക്രേസികളായി കടന്നു വന്നു. ഞങ്ങൾ വർണ്ണപ്പട്ടങ്ങളായിരുന്നു എന്നത് ഭൂതം അല്ല വർത്തമാനം ആക്കി മാറ്റി ഞങ്ങൾ. ആ ദ്വീപിനുള്ളിൽ ഞങ്ങൾ പഴയ നോട്ടി ടീൻസ് ആയി.
ഞങ്ങളുടെ സ്നേഹത്തുരുത്ത് വിർച്വൽ മാത്രം എന്ന മതിൽ ഞങ്ങൾ ചാടിക്കടക്കാൻ തീരുമാനിച്ചു. ആദ്യത്തെ മതിലുചാട്ടം കൂട്ടത്തിലൊരുവളുടെ വീട്ടിൽ വളരെ അപ്രതീക്ഷിതമായി തങ്ങിയ ദിവസമാണെന്ന് രേഖകൾ പറയുന്നു. ഭർത്താവിനും കുട്ടികൾക്കും വീട്ടുകാർക്കും അപ്പുറത്തുള്ളൊരു അതിരില്ലാ വാനം! പിന്നീടതൊരു ശീലമാക്കി. എല്ലാ എൻ.ആർ.ഐ.ക്കാരും വരാൻ കാത്തിരിക്കുന്ന നാളുകൾ.
കൊണ്ടും കൊടുത്തും എന്തിനും കട്ടയ്ക്ക് കൂട്ടുനിൽക്കുന്നവർ. കുരുത്തക്കേടിനും മണ്ടത്തരത്തിനും പാർട്ട്ണേഴ്സ് ആകുമ്പോഴും വേണ്ടാത്തരം കണ്ടാൽ പഞ്ഞിക്കിടുന്നവർ! വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവർ തമ്മിൽ വേഗത്തിൽ സെറ്റായൊരു വൈബുണ്ട്. ഒന്നിച്ചൊരു ബെഞ്ചിൽ തിങ്ങിക്കൂടി ഇരുന്ന പെൺകൂട്ടം നൽകുന്നൊരു വൈബ്! ഒന്നും പറയണ്ട സാറേ..!! വല്ലാത്തൊരു ധൈര്യം പങ്കുവച്ച് കിട്ടിയ പോലെ. ധൈര്യമെന്നത് സ്നേഹം കൂടിയായിരുന്നു. വാട്സാപ്പ് മതിൽ ചാടിയതുകൊണ്ടായില്ല, ഒന്നർമ്മാദിക്കണം എന്ന് ഞങ്ങൾക്കുള്ളിലെ 80 സൂപ്പർ കിഡ്സ് തിരക്കുകൂട്ടി. അങ്ങനെ ”വൺഡേ ട്രിപ്പുകൾ” അജൻഡയിൽ വന്നു. വൺഡേ ട്രിപ്പുകളുടെ അർമ്മാദങ്ങൾ അങ്ങനെ അങ്ങനെ ത്രില്ലിൽ പോകുമ്പോഴാണ് അശിരീരി കേട്ടത്.
“ദിൽ മാംഗേ മോർ!”
വൈ ഡോണ്ട് വി ഗോ ഇന്റർനാഷണൽ???
വിമാനം കയറിത്തന്നെ പോകണം എന്നായി ആലോചന. അങ്ങനെ സിംഗപ്പൂർ, ശ്രീലങ്ക, തായ്ലന്റ്, ജോർജിയ, ടർക്കി എന്നു വേണ്ട അസർബൈജാൻ, ബാലി വരെ ചർച്ചകളിൽ നിറഞ്ഞു.
എപ്പഴോ പൊട്ടിയ ലഡുവാണ് ഖത്തർ! ജനിച്ച ഇടത്തിൽ ജീവിച്ചതിൽ കൂടുതൽ ഞാൻ ജീവിച്ച ഖത്തർ!
അതേയ് നിങ്ങൾക്കെന്താ ദോഹയിൽ വന്നാല് എന്ന ഒറ്റ ചോദ്യം. അതിൽ സംഗതി ക്ലിക്ക്! ഇവിടേക്ക് വരാൻ എയർ ടിക്കറ്റ് ഫെയർ മാത്രം മതി. ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വിസ വേണ്ട. ഖത്തർ ഗവണ്മെന്റ് മുത്താണ്. ഭക്ഷണം & താമസം ഒക്കെ ഇവിടെ ആവാലോ. അങ്ങനെയാണെങ്കിൽ ഇത്രയും ബഡ്ജറ്റ് ഫ്രണ്ട്ലി ഇന്റർനാഷണൽ ട്രിപ്പ് വേറെ ഉണ്ടാവില്ല. പിന്നെ ചർച്ചയോട് ചർച്ചയാക്കാനൊന്നും നിന്നില്ല. അത് തീരുമാനിച്ചു. പാസ്പോർട്ടില്ലാത്തവരൊക്കെ പോയി പാസ്പോർട്ടെടുക്കുക. പാസ്പോർട്ട് കാലാവധി കഴിഞ്ഞവരൊക്കെ പുതുക്കുക. ടീച്ചറ് പണി കാരണം ലീവെടുക്കൽ എളുപ്പമല്ല. സ്കൂൾ വെക്കേഷൻ സമയത്തേ കറക്കം നടക്കൂ. അപ്പോഴാണ് ചെറിയ പെരുന്നാളിന്റെ 10 ദിവസത്തെ അവധി. അങ്ങനെ ആ തിയതികളിൽ പ്ലാൻ ചെയ്തു. പ്ലാൻ ചെയ്താ പോരല്ലോ നടത്തണ്ടേ. നാല് തനത് തൃശ്ശൂർ സുന്ദരികൾ, ഒരു എറണാകുളം പരിഷ്കാരി, ഒരു അമേരിക്കൻ മദാമ്മ, ഒരു ആസ്ട്രേലിയക്കാരി – ഇത്രേം പേര് ഖത്തറിലെത്താൻ തീരുമാനമാകുന്നു.
ഏവൺ വിസ, ട്രാവൽ ഇൻഷുറൻസ്, പാസ്പോർട്ട്, നാട്ടീന്ന് കൊച്ചി – ദോഹ ടിക്കറ്റ്, ബീഫ്, മട്ടൺ, മീൻ അച്ചാർ, കായ വറുത്തത്, ലഡു, ജിലേബി, അരിപ്പൊടി, ചാളപ്പൊരി, പാൽകപ്പ ഒന്നും പറയണ്ട പിന്നീട് എന്താണ് നടന്നതെന്ന് ചോദിച്ചാൽ ആലീസിന്റെ അത്ഭുതലോകത്തെത്തി ഞങ്ങൾ എട്ട് പെണ്ണുങ്ങൾ. ആദ്യമായി പാസ്പോർട്ട് എടുത്ത ത്രില്ലും, വിമാനയാത്രയും ഒരാൾക്കെങ്കിലും ഹൃദയത്തോട് ചേർത്തു വയ്ക്കാനായി.
ഓടി നടന്ന് ഖത്തർ കാട്ടിക്കൊടുത്തപ്പോഴും, ഞാനാദ്യം പെപ്സി വാങ്ങിയ കട, ഞാനാദ്യം മീൻ വാങ്ങിയ മാർക്കറ്റ്…ഹോ! ഞാനങ്ങ് SP ആതിഥേയ ആയി തള്ളിമറിച്ചു. ലോകകപ്പ് സ്റ്റേഡിയം കാട്ടി ഇത് ഞങ്ങളുടെ തറവാട്ടു വക എന്ന മട്ടിൽ പരിചയപ്പെടുത്തിയപ്പോൾ കിട്ടിയതിനേക്കാൾ വലിയ ത്രില്ലായിരുന്നു എല്ലാവരും ഒന്നിച്ചൊരു മുറിയിൽ അന്തിയുറങ്ങിയപ്പോൾ ഉണ്ടായത്. ഈ യാത്ര സുഹൃത്ബന്ധത്തിന്റെ ഇഴയടുപ്പം ഞങ്ങൾക്കിടയിൽ ഒന്നൂടെ അടുപ്പിച്ചു. തിരക്കിട്ട് രാവിലെ കുറേ സ്ഥലങ്ങൾ കാണാൻ മനസ്സിൽ പ്ലാൻ ചെയ്ത് ഇറങ്ങുന്നതിനേക്കാൾ ഞങ്ങൾ ആസ്വദിച്ചത് എല്ലാവരും കൂട്ടിമുട്ടി അടുക്കളയിൽ ഒന്നിച്ച് നിന്ന് ഉണ്ടാക്കിയ കാപ്പിയുടെ മണവും രുചിയുമാണ്.
എട്ട് ദിവസങ്ങൾ സോപ്പു കുമിളപൊട്ടുന്ന വേഗത്തിലാണ് തീർന്നത് !!!
ഈ യാത്ര – അവധിക്കാലം – ഏറ്റവും ഹൃദ്യമായതിന് ഒരു കാരണഭൂതനുണ്ട്. ഏറ്റവും പക്വതയോടെ നിങ്ങൾ പ്ലാൻ ചെയ്യു എന്തിനും ഒപ്പമുണ്ട് എന്ന് പിന്തുണ തന്ന വൺ ആന്ഡ് ഒൺലി മിസ്റ്റർ ആദർശ്. ആദർശ് ഈ എട്ടരപ്പെണ്ണുങ്ങൾക്കിടയിൽ എന്ത് ചെയ്യുന്നു എന്ന് ഒരു സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് ആ സ്നേഹക്കനം കൂടുതൽ ബോധ്യപ്പെട്ടത്. എട്ടരപ്പെണ്ണുങ്ങൾക്കിടയിലെ അര ആരാന്നാ? എന്റെ ഇളയ സന്താനം! അമ്മയുടെ കൂട്ടുകാരികളുടെ തള്ള വൈബ് മാറ്റി 2K കിഡ് ആക്കി സ്വന്തം സ്വന്തം സോൾമേറ്റ്സ് ആക്കാൻ അവളെക്കൊണ്ടേ കഴിയു.
ആദർശിനൊപ്പം വിവിധ ഭൂഖണ്ഡങ്ങളിലിരുന്ന് യാത്ര സഫലമാക്കാൻ അദൃശ്യ പിന്തുണ തന്ന വ്യക്തികൾക്കും ഒരു പിടി ഖത്തർ ചോക്ലേറ്റ്!
അറബിക് രുചികളും കുനാഫയും ബീച്ചും ഡെസർട്ട് സഫാരിയും പാൻഡ ഹൗസും ബോട്ട് യാത്രയും മ്യൂസിയവും ക്രിസ്റ്റൽ വോക്കും സൂഖും പേളും കത്താറയും സൂവും എല്ലാം എങ്ങനെ പോകും എപ്പോൾ പോകും ടിക്കറ്റെടുക്കൽ എങ്ങനെ, എന്ന് മുന്നിൽ നിന്ന് ജാഥ നയിച്ച എന്റെ പ്രിയപ്പെട്ട നൂഡിൽസ് മുടിക്കാരി ദൃശ്യക്കും മകൾ മയൂവിനും ഞങ്ങളുടെ ‘ഐ ലവ് യൂ”. ഒരു ഉപാധികളുമില്ലാതെ നീ മുന്നോട്ട് വച്ച സ്നേഹവും ഈത്തപ്പഴ മധുരവും രുചിച്ച് കൂട്ടത്തിലൊരുവൾ പറഞ്ഞത് – “വീട്ടുകാർ അതിഥികളെ വിളിച്ചതും സത്കരിച്ചതും മനസ്സിലാക്കാം. പക്ഷേ അവരുടെ കൂടെ അതിനേക്കാൾ ആത്മാർത്ഥതയും കാണിച്ച് നിൽക്കുന്ന കൂട്ടുകാരും ഉണ്ടല്ലേ, ഇതൊക്കെ ആദ്യമായി കാണുകയാ”.
കൂട്ടത്തിലെ പാട്ടുകാരിയുടെ സുനിലേട്ടൻ രുചിയേറിയ ബീഫും സംഗീതവും സമം ചേർത്ത് ഞങ്ങളുടെ സായാഹ്നത്തെ ജീവൻ പിടിപ്പിച്ചു. ഓഫീസ് തിരക്കിനിടയിലും സർപ്രൈസ് തരാൻ വന്ന അതിഥികൾക്ക് അതിലും വലിയ സർപ്രൈസ് നൽകിയ രഞ്ജി. റിയാസെന്ന സാരഥിക്കൊരു സല്യൂട്ട്! ഞങ്ങളുടെ കലപിലകൾ സഹിച്ചതിനും ഊദിൻ ഗന്ധം തേടിപ്പിടിച്ചു കൊണ്ടുവന്നതിനും മനസ്സ് നിറയെ സ്നേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഖത്തർ കണ്ടവർക്ക് മനസ്സ് നിറച്ചും സന്തോഷം. ഇതുപോലൊരു പെൺയാത്രയ്ക്ക് പറ്റിയ ഇടം. ഏറ്റവും സുരക്ഷിതത്വവും മികച്ച യാത്രാ സൗകര്യങ്ങളും രുചികളും ഒരുക്കി അതിഥികളെ കാത്തിരിക്കുന്ന ഖത്തർ. ഔട്ട്ഡോർ ഏസിയുള്ള ക്രിസ്റ്റൽ പാകിയൊരു നടപ്പാത ഖത്തറിൽ അല്ലാതെ വേറെ എവിടെ കണ്ടിട്ടുണ്ട്? മരുഭൂമിയും കടലും ഒത്തുചേരുന്ന അത്യപൂർവ പ്രതിഭാസം ഖത്തറിലെ ഇൻലാൻഡ് സീയും അറബ് തനിമ നിലനിർത്തിക്കൊണ്ട് പരമ്പരാഗത രീതിയിൽ നിർമ്മിച്ചിരിക്കുന്ന സൂഖ് വാഖീഫും കൊതിപ്പിടിപ്പിക്കുന്ന അറബ് ഭക്ഷണവും ഷോപ്പിംഗ് വിസ്മയങ്ങളും എല്ലാം മനസ്സ് നിറച്ചുകൊണ്ടായിരുന്നു അവർ തിരിച്ചു പോയത്.
നല്ലൊരു യാത്രാനുഭവം മാത്രമല്ല ഈ ഖത്തർ ട്രിപ്പ് സമ്മാനിച്ചത്. ഐക്യപ്പെടലും വിരുദ്ധാഭിപ്രായങ്ങളും എല്ലാം ചേർന്ന് ഒന്നൂടെ അരക്കിട്ടുറപ്പിച്ച ഒരു യാത്ര കൂടിയാണിത്. സ്വപ്ന സാക്ഷാത്കാരത്തിന്റേയും കാത്തിരിപ്പിന്റേയും നുറുങ്ങു വെട്ടം പരന്ന് വലിയ ലൈറ്റ് ഹൗസായി മാറിയ അനുഭവം. ആഴത്തിലുള്ള തിരിച്ചറിയലിന്റെ രസതന്ത്രം കൂടിയാണ് സൗഹൃദം. ആത്മാർഥതയുള്ള സൗഹൃദമുണ്ടെങ്കിൽ കൂടെപ്പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകൾ ആകാം എന്നു തിരിച്ചറിഞ്ഞ ദിവസങ്ങളാണ്. പ്രതിസന്ധികളെയൊക്കെ ചിരിച്ചു കാണിച്ച് ആഘോഷമായി അവനവനു വേണ്ടി ജീവിക്കണമെന്ന് തോന്നിപ്പിച്ച ദിവസങ്ങൾ ആയിരുന്നു. ഈ ജീവിതം അതിസുന്ദരമാണെന്ന് ഞങ്ങളെ പഠിപ്പിച്ച എട്ട് നാളുകൾ!! ഇതുപോലെ അനേകം ലേഡീസ് ഒൺലി ട്രിപ്പുകൾ ഇനിയും പിറക്കട്ടെ. പെണ്ണുങ്ങൾ ചിറകും വിരിച്ച് ലോകമെമ്പാടും പറക്കട്ടെ.