
‘താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധം’: അധികാരപരിധി മറികടന്നെന്ന് യുഎസ് കോടതി, ട്രംപിന് തിരിച്ചടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും വിധിച്ച് യുഎസ് കോടതി. യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പുതിയ തീരുവ ചുമത്തുന്നതിൽനിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നു വിമർശിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ കുറിച്ചായിരുന്നു കേസ്. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞു. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.
ട്രംപിന്റെ വ്യാപാര നയത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. അതേസമയം വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നാണ് നിയമവിദഗ്ധർ പ്രതീക്ഷിക്കുന്നത്. എന്നാൽ മറ്റു രാജ്യങ്ങളെ കൊണ്ട് യുഎസിന് അനുകൂലമായ വ്യാപാര കരാറുകൾ ഉണ്ടാക്കാൻ താരിഫ് നയങ്ങൾക്ക് സാധിച്ചെന്നാണ് ട്രംപിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. തൊഴിലവസരങ്ങൾ തിരികെ കൊണ്ടുവരാനും ഫെഡറൽ കമ്മി കുറയ്ക്കാനും ഇത് വഴി സാധിച്ചെന്നും ഇവർ വാദിച്ചു.‘‘വ്യാപാര കമ്മി ഒരു ദേശീയ അടിയന്തരാവസ്ഥയാണ്. അത് യുഎസിനെ ഇല്ലാതാക്കി, നമ്മുടെ തൊഴിലാളികളെ പിന്നിലാക്കി. നമ്മുടെ പ്രതിരോധ വ്യാവസായിക അടിത്തറയെ ദുർബലപ്പെടുത്തി.’’ – കോടതി വിധിക്കു പിന്നാലെ വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.