
തിരിച്ചടിക്കാൻ സേനകൾക്ക് സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി; കശ്മീരിലെ 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുന്നു- പ്രധാനവാർത്തകൾ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ സ്വാതന്ത്യം നൽകിയതും ഭീകരാക്രമണത്തിൽ സിപ്ലൈൻ ഓപ്പറേറ്റർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. പുലിപ്പല്ല് കൈവശം വച്ചതിന് റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതും കാനഡയിൽ ജനപ്രതിനിധി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ച ലഭിച്ചതുമാണ് മറ്റ് പ്രധാന വാർത്തകൾ.
പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ ഇന്ത്യ.
തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തിരിച്ചടിക്കാനുള്ള രീതി, ലക്ഷ്യങ്ങൾ ഏതൊക്കെ, തിരിച്ചടിക്കാനുള്ള സമയം എന്നിവയിൽ തീരുമാനമെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണവും താൽക്കാലികമായി അടയ്ക്കുന്നു. അനന്ദ്നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും.
ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.
ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിനു പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പേരിൽ ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തു. വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാർഥമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതോടെയാണ് വനംവകുപ്പിന്റെ നടപടി.
‘വിസില്‍ ചെയര്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ ഏതാണ് ഈ യുവ അധികാരി?’ – വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സമൂഹമാധ്യമത്തില്‍ ഉന്നയിച്ച ചോദ്യമാണിത്.
കാനഡയിൽ ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ചയെന്ന് പ്രാദേശിക മാധ്യമങ്ങൾ. സിബിസി, സിടിവി തുടങ്ങിയ കനേഡിയൻ മാധ്യമങ്ങൾ ലിബറൽ പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നു വ്യക്തമാക്കി.
കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാർക് കാർണിയെ അഭിനന്ദിക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]