
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം- 19 ആണ്ടിന് മുമ്പത്തെ സുനാമിയുടെ നടുക്കുന്ന ഓർമകളിലായിരുന്നു അഴീക്കൽ. കേരളത്തിൽ സുനാമി ഏറ്റവുമധികം ദുരിതം വിതച്ച അഴീക്കലുകാർ ഇപ്പോഴും ആ ദുരന്തത്തിൽ നിന്നും പൂർണമായും കരകയറിയിട്ടില്ല. 2004 ഡിസംബർ 26 നായിരുന്നു സുനാമി എത്തിയത്. ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റ ആ പകലിലാണ് അഴീക്കലുകാർക്ക് സർവം
നഷ്ടമാകുന്നത്.
സുനാമി എന്ന പേരിലെത്തിയ രാക്ഷസത്തിരമാല ഇവരിൽ പലരുടെയും ഉറ്റവരെയും കൊണ്ടുപോയി. 143 ജീവിതങ്ങളാണ് അന്ന് ഒറ്റദിവസം കൊണ്ട് ഈ നാടിന് നഷ്ടമായത്. ആ ആഘാതത്തിൽ നിന്നും അവർ ഇനിയും മുക്തരായിട്ടില്ല. ക്രിസ്മസ് പിറ്റേന്ന് എത്തിയ സുനാമി തിരമാലക്ക് പിന്നാലെ വർഷങ്ങളോളം അവർക്ക് ഒരു ആഘോഷവും ഉണ്ടായിട്ടില്ല. അന്ന് തകർന്ന മനസുകൾ പുനർനിർമിക്കാൻ മാത്രം ഇതുവരെയും
ആയിട്ടില്ല.
14 രാജ്യങ്ങളെ ഭീകരമായി ബാധിച്ച സുനാമി ജില്ലയിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശത്തിലായിരുന്ന തീരദേശ ജനതയാണ് പ്രധാനമായും സുനാമി ദുരന്തത്തിന് ഇരകളായത്. റിക്ടർ സ്കെയിലിൽ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനീഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് നിന്നാണ് ഉത്ഭവിച്ചത്. കേരളത്തിൽ 236 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. ക്രിസ്മസിന് പിറ്റേന്നു രാവിലെ കടൽ പിൻവാങ്ങുന്ന അപൂർവ കാഴ്ചയാണ് കടലോരത്ത് എല്ലാവരും കണ്ടത്. തിരകൾ ഉള്ളിലേക്ക് വലിഞ്ഞു പോകുകയും കര തെളിഞ്ഞു വരികയുമായിരുന്നു.
20 മിനിറ്റുകൾക്ക് ശേഷം കൂറ്റൻ തിരകൾ ഉയർന്നു പൊങ്ങി ആഞ്ഞടിക്കുകയായിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ആലപ്പാട് മുതൽ അഴീക്കൽ വരെ 8 കിലോമീറ്റർ തീരം കടലെടുത്തു. കൊല്ലം ബീച്ച്, തങ്കശ്ശേരി, ശക്തികുളങ്ങര മേഖലയെ ബാധിച്ച സുനാമി ജില്ലയിൽ ആലപ്പാട് മേഖലയെയാണ് ഏറ്റവും കാര്യമായി ബാധിച്ചത്. മൂവായിരത്തിലധികം വീടുകൾ സുനാമിയിൽ തകർന്നു.
ദുരന്ത തീവ്രതയിൽ വിറങ്ങലിച്ചു നിന്ന ആലപ്പാടിലേക്ക് നാടിന്റെ കരുണ ഒഴുകിയെത്തി. കരുനാഗപ്പള്ളി റെസ്റ്റ് ഹൗസ് പല തവണ താൽക്കാലിക മന്ത്രിസഭാ യോഗ വേദിയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പ്രധാനമന്ത്രിയുൾപ്പെടെയുള്ള കേന്ദ്ര സംഘം സന്ദർശിക്കുകയും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി 14.41 കോടി രൂപ അനുവദിച്ചു. ആലപ്പാടിലെ പ്രവർത്തനങ്ങൾക്കായി 144 കോടി രൂപയുടെ ആലപ്പാട് പാക്കേജ് അനുവദിക്കുകയും ചെയ്തു. തകർന്ന വീടുകളുടേയും ആശുപത്രി കെട്ടിടങ്ങളുടേയും സ്കൂളുകളുടേയും നിർമാണ പ്രവർത്തനങ്ങൾ വിവിധ സന്നദ്ധ സംഘടനകൾ ഏറ്റെടുത്തു. അടിസ്ഥാന സൗകര്യ മേഖലകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ തുക ലഭ്യമായിട്ടും ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ പ്രാദേശിക ഭരണ സംവിധാനം സമ്പൂർണമായി പരാജയപ്പെടുകയാണുണ്ടായത്. 2 കോടി ചെലവഴിച്ച് ജംഗാർ, ടി.എസ് കനാലിന് സംരക്ഷണ ഭിത്തിയും, ആലപ്പാട് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിച്ച് 3 പാലങ്ങൾ എന്നിവ നിർമിച്ചതൊഴിച്ചാൽ ആലപ്പാടിലെ ഏക റോഡായ അഴീക്കൽ വെള്ളനാ തുരുത്ത് റോഡ് പുനർ നിർമിക്കുവാനോ തീര സംരക്ഷണത്തിനായി കടൽ ഭിത്തിയോ പുലിമുട്ടോ നിർമിക്കുവാനുള്ള പദ്ധതിയുണ്ടായില്ല.
അതിനായി കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു. പുനരധിവാസത്തിന്റെ ഭാഗമായി തീരദേശത്ത് നിന്നും കുടിയിറക്കപ്പെട്ട് സുനാമി കോളനികളിൽ എത്തപ്പെട്ടവർ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. പുനരധിവാസത്തിന്റെ ഭാഗമായി നിർമിച്ചു നൽകിയ ബഹുഭൂരിപക്ഷം വീടുകളും ചോർന്നൊലിക്കുകയാണ്.
വീടുകൾക്ക് അറ്റകുറ്റ പണികൾ ചെയ്യുന്നതിന് ധനസഹായം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നുമായില്ല. സുനാമി തിരമാലകൾ കവർന്നെടുത്ത ഉറ്റവരുടെ ഓർമയിൽ 142 വിളക്കുകൾ ആലപ്പാട് സ്മൃതി തീരത്ത് ഇന്നലെയും തെളിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മൃതി മണ്ഡപത്തിനു ചുറ്റിലും 142 മൺചിരാതുകൾ തെളിച്ചത്.