
ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ഗാസ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. ഗാസയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ഇന്റര്‍നെറ്റ് ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ഗാസയിലെ മൊബൈല്‍ സര്‍വീസ് കമ്പനി പറഞ്ഞു. ഗാസ നഗരത്തില്‍ ഉടനീളമുണ്ടായ സ്ഫോടനത്തില്‍ വാര്‍ത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇതിനിടെ, കര വഴിയുള്ള സൈനിക നീക്കം ഇന്ന് രാത്രി മുതല്‍ ശക്തമാക്കാനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തില്‍ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനവും ഭക്ഷണവും ഉള്‍പ്പെടെ വിലക്കപ്പെട്ടതിന് പിന്നാലെയാണിപ്പോള്‍ ഗാസയെ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവരെ ആശുപത്രിയില്‍ ഉള്‍പ്പെടെ എത്തിക്കാനാകുന്നില്ല. ആശുപത്രികളില്‍ ഉള്‍പ്പെടെ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടത് ചികിത്സ നല്‍കുന്നതിന് ഉള്‍പ്പെടെ തടസമുണ്ടാക്കുകയാണ്.
തുടർച്ചയായ രണ്ടാം ദിവസമാണ് ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേല്‍ യുദ്ധടാങ്കുകൾ ആക്രമണം നടത്തിയത്. ഇതിനിടെ, സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നൽകി ഗാസയിൽ സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നിരിക്കുകയാണ്. മധ്യഗാസയിലെ നിരവധി ഹമാസ് താവളങ്ങളിൽ യുദ്ധടാങ്കുകൾ കൊണ്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം. ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി സിറിയയിലെ ഇറാന്റെ രണ്ട് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു.
ഇസ്രയേൽ-ഹമാസ് യുദ്ധം; മരണം 7000 കടന്നു, വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ
Last Updated Oct 27, 2023, 11:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]