
തീപിടിച്ച ചരക്കുകപ്പൽ വാൻ ഹയിയെ ‘ഇഇ’ സോണിന് പുറത്തെത്തിക്കാന്‍ ശ്രമം; ആശങ്കയായി ചില ഭാഗങ്ങളിലെ തീ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ അറബിക്കടലിൽവച്ച് തീപിടിച്ച ചരക്കുകപ്പൽ ഇന്ത്യൻ എക്സ്ക്ലൂസീവ് ഇകണോമിക് സോണി (ഇഇസെഡ്)ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതം. തീക്കപ്പൽ നിലവിൽ കരുനാഗപ്പള്ളിക്കും വർക്കലയ്ക്കും ഇടയിൽ 134 നോട്ടിക്കൽ മൈൽ (240 കിമീ) ദൂരത്തിലാണുള്ളത്. 200 നോട്ടിക്കൽ മൈലിനപ്പുറമാണ് ഇഇസെഡ്. കപ്പലിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും തീയുണ്ട്. എന്നാൽ രക്ഷാപ്രവർത്തകർ ഇന്ന് രാവിലെ കപ്പലിൽ പ്രവേശിച്ചു. കാലാവസ്ഥ അനുസരിച്ചായിരിക്കും രക്ഷാദൗത്യത്തിന്റെ ഭാവി. കപ്പലിന്റെ എൻജിൻ മുറിയിൽ നിറഞ്ഞിരിക്കുന്ന വെള്ളം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണെന്ന് ഡയറക്ടര്‍ ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കി. കപ്പലിന്റെ ഘടനയ്ക്ക് നിലവിൽ 79 ശതമാനത്തോളം കുഴപ്പമില്ല എന്നാണ് അനുമാനം.
കപ്പലിനെ കെട്ടിവലിക്കുന്ന ടഗ്ഗായ ഓഫ്ഷോർ വാരിയർ അതിന്റെ 75 % ശേഷി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. രക്ഷാപ്രവർത്തകർ കപ്പലിന്റെ എമർജൻസി ജനറേറ്ററിൽ പുതിയ ബാറ്ററി ഘടിപ്പിച്ച് പ്രവർത്തനക്ഷമമാക്കിയത് വലിയ നേട്ടമാണെന്ന് അധികൃതർ പറഞ്ഞു. കപ്പലുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിൽ ഇതുമൂലം നിയന്ത്രണം ലഭിച്ചു. ബേ 33–35, 38ൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. 4 നാവികരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അതേസമയം, എൻജിൻ മുറിയിൽ സിലിണ്ടർ ഹെഡ് വരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ അപ്പർ ഡെക്കിലെ വാതിൽ വഴി സ്റ്റിയറിങ് ഗിയർ മുറിയിലും വെള്ളം കയറി.
ടഗ്ഗുകളായ സക്ഷം, വാട്ടർ ലില്ലി എന്നിവയാണ് തീ അണയ്ക്കുന്നതും വെള്ളവും രാസവസ്തുക്കളും പമ്പു ചെയ്യുന്നതും. ഇതിനു പുറമെ വാട്ടർ ലില്ലി വോയേജ് ഡാറ്റ റിക്കോർഡറുമായി കൊച്ചി തുറമുഖത്തേക്ക് തിരിക്കുകയും ചെയ്തു. ടഗ്ഗിനുള്ളിൽ തന്നെ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് വിഡിആർ കരയിലേക്ക് എത്തിക്കുന്നത്. തീപിടിത്തത്തിന്റെ കാരണമുൾപ്പെടെ ഇതിൽ നിന്നു ലഭിക്കുമെന്നാണ് കരുതുന്നത്. രക്ഷാദൗത്യത്തിനായുള്ള ഉപകരണങ്ങളുമായി സരോജ ബ്ലെസിങ് കൂടി സ്ഥലത്തേക്ക് എത്തുന്നുണ്ട്. തീ അണയ്ക്കാനുള്ള രാസവസ്തുവായ പൈറോകൂൾ ഉൾപ്പെടെ ഉള്ളവയുമായി അറ്റ്ലാന്റിസ് വിർഗോയും തിങ്കളാഴ്ച അപകടസ്ഥലത്തെത്തും. ഇത് ഏറെ നിർണായകമാണ് എന്നാണ് കരുതുന്നത്.
എൻജിൻ മുറിയിൽ ഇറങ്ങി പരിശോധന നടത്തുന്നതിനു മുമ്പുള്ള സുരക്ഷാ പരിശോധനകള്‍ നടന്നുവരികയാണ്. കാർഗോകളിലുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന ആശങ്ക മുൻനിർത്തിയാണിത്. 280ലധികം കണ്ടെയ്നറുകളിൽ എന്തൊക്കെ വസ്തുക്കളാണുള്ളതെന്ന് അറിയാത്തതാണ് തീ ഇനിയും പടരുമോയെന്നതിലും രക്ഷാപ്രവർത്തകരുടെ സുരക്ഷയിലും ആശങ്ക വർധിപ്പിക്കുന്നത്. കപ്പിലിന്റെ അടിത്തട്ടു മുതൽ വെള്ളത്തിനു മുകളിൽ കാണുന്ന ഭാഗം വരെയുള്ള ഡ്രാഫ്റ്റ് കൂടുതൽ മുങ്ങിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കപ്പലിനെ 60 നോട്ടിക്കൽ മൈൽ കൂടി അകലേക്ക് വലിച്ചു നീക്കി ഇഇസെഡിന് പുറത്തു കടത്താമെന്നും അതുവഴി തീരം സുരക്ഷിതമാക്കാമെന്നുമാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. ജൂൺ ഒമ്പതിനാണ് കണ്ണൂർ അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വാൻ ഹയി 503ന് തീ പിടിക്കുന്നത്.