
135 അടി പിന്നിട്ട് മുല്ലപ്പെരിയാർ ജലനിരപ്പ്, ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും; ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമളി ∙ ജലനിരപ്പ് വെള്ളിയാഴ്ച വൈകിട്ട് 6ന് 135.30 അടിയിലെത്തി. ശക്തമായ മഴ തുടർന്നാൽ റൂൾ കർവ് പ്രകാരം ഇന്ന് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും. നിലവിലെ റൂൾ കർവ് പ്രകാരം ജൂൺ 30 വരെ 136 അടി വെള്ളമാണു തമിഴ്നാടിനു സംഭരിക്കാൻ കഴിയുക. അതിനു മുകളിലേക്കു ജലനിരപ്പ് ഉയരാതെ നിർത്തേണ്ടതിനാലാണു ഷട്ടറുകൾ തുറക്കേണ്ടി വരുന്നത്.
ജലനിരപ്പ് 136 അടിയിൽ എത്തുമ്പോൾ ഷട്ടറുകൾ തുറക്കുമെന്നു തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ തുടങ്ങി. പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കലക്ടർ നിർദേശം നൽകി. ഇവർക്കായി 20ൽ അധികം ക്യാംപുകൾ ഒരുക്കി. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്തു മാത്രമേ തുറക്കാവൂവെന്നു തമിഴ്നാടിനോട് അഭ്യർഥിച്ചതായി കലക്ടർ അറിയിച്ചു.
ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് ഇന്നലെ വൈകിട്ട് 2360 അടിയിലെത്തി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ജലനിരപ്പ് 5 അടി കൂടി ഉയർന്നാൽ മുന്നറിയിപ്പു നൽകും. റൂൾ കർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2365 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് നൽകും. ബ്ലൂ അലർട്ട് പ്രഖ്യാപിച്ചാലും ഡാം ഉടൻ തുറന്നുവിടാൻ സാധ്യതയില്ല. 30നു മുൻപ് 2373 അടി വെള്ളം ആയാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ടിവരികയുള്ളൂ. ജൂലൈ ഒന്നുമുതൽ റൂൾ കർവ് 2375.33 അടിയായി ഉയരും. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞിട്ടും ഇപ്പോഴും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.