
ദില്ലി: അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് സർക്കാർ പെൻഷൻ നൽകുകയും, അവരെ ആദരിക്കുകയും ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത. 1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ കുടുംബത്തിന് നിയമനക്കത്തുകൾ വിതരണം ചെയ്യുന്നതിനായി ദില്ലി സെക്രട്ടേറിയറ്റിൽ നടന്ന പരിപാടിയിലാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പുതിയ പ്രഖ്യാപനം. രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി മാസങ്ങളോളം ജയിലുകളിൽ കഴിഞ്ഞവർക്ക് മുൻ കാലങ്ങളിലെ സർക്കാരുകൾ ഒരു ആശ്വാസവും നൽകിയില്ലെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ തടവുകാർക്ക് പെൻഷൻ നൽകാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ചെയ്യുന്നതുപോലെ ദില്ലി സർക്കാർ അവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.
1975- 77 ൽ ആർട്ടിക്കിൾ 352 ലെ ഭരണഘടനാ വ്യവസ്ഥ പ്രകാരം കോൺഗ്രസ് സർക്കാർ അന്ന് ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ നിലവിൽ അടിയന്തരാവസ്ഥയിൽ ജയിലിലടയ്ക്കപ്പെട്ടവർക്ക് പെൻഷൻ നൽകുന്നുണ്ട്.
ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരിക്കേ പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് നിരവധി ബിജെപി നേതാക്കളും മറ്റ് പ്രതിപക്ഷ പാർട്ടികളിലെ രാഷ്ട്രീയക്കാരും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം മാർച്ച് 21 ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ കൺവെൻഷൻ സെന്ററിൽ നടന്ന ‘ലോകതന്ത്ര വിജയ് ദിവസ്’ പരിപാടിയിൽ അടിയന്തരാവസ്ഥ തടവുകാരെ ബിജെപി ദില്ലി ഘടകം ആദരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]