
ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചൈനയ്ക്കെതിരെ പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് തൊഴില്‍ മേഖലയെ, കാര്യമായി ബാധിച്ചുവെന്ന വാദങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ട്രംപ് തന്റെ താരിഫുകള്‍ കാരണം ചൈനയില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു. ഈ കണക്കുകള്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ സംവാദത്തിന് വഴിയൊരുക്കിയെങ്കിലും, കയറ്റുമതിയെ അമിതമായി ആശ്രയിക്കുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് തൊഴില്‍ മേഖലയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഈ വാദങ്ങള്‍ അടിവരയിട്ടു.
ട്രംപിന്റെ രണ്ടാം ഊഴം ആരംഭിച്ച് നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍, അമേരിക്കയും ചൈനയും വീണ്ടും താരിഫ് യുദ്ധഭീഷണിയിലാണ്. ഇത്തവണ ചൈനയുടെ തൊഴില്‍ മേഖല പ്രത്യേകിച്ച് ഫാക്ടറി ജോലികള്‍, ചര്‍ച്ചയുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. കോവിഡ്-19 മഹാമാരിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും ചൈനീസ് സമ്പദ്വ്യവസ്ഥയെ കാര്യമായി ഉലച്ചിട്ടുണ്ട്. ഇത് അവിടുത്തെ തൊഴില്‍ മേഖലയെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്തിരിക്കുന്നു. യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് രണ്ടക്കത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍, പുതിയ ബിരുദധാരികള്‍ കൂട്ടത്തോടെ തൊഴില്‍ കമ്പോളത്തിലേക്ക് കടന്നുവരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
വഷളാകുന്ന തൊഴില്‍ സാഹചര്യം
‘സാഹചര്യം വ്യക്തമായും വളരെ മോശമാണ്,’ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ നാറ്റിക്സിസിന്റ ഏഷ്യ-പസഫിക് റീജിയണിലെ മുഖ്യ സാമ്പത്തിക വിദഗ്ധയായ അലീസിയ ഗാര്‍സിയ-ഹെരേരോ അഭിപ്രായപ്പെട്ടു. മറ്റ് മേഖലകളില്‍ തൊഴിലവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍, ചൈനയുടെ നിര്‍മ്മാണ മേഖലയിലെ 10 കോടി തൊഴിലവസരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അടുത്തിടെ, ഇരു രാജ്യങ്ങളും പരസ്പരം ഏര്‍പ്പെടുത്തിയിരുന്ന കടുത്ത താരിഫുകള്‍ താല്‍ക്കാലികമായി കുറയ്ക്കാന്‍ ധാരണയായി. ഇത് ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ സാധ്യതയുള്ള ഒരു പൂര്‍ണ്ണ വ്യാപാര യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ യു.എസ്. താരിഫുകള്‍ നിലവിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള നിലയില്‍ തുടര്‍ന്നാല്‍, യു.എസിലേക്കുള്ള ചൈനയുടെ കയറ്റുമതി പകുതിയോളം കുറയും. ഇത് നിര്‍മ്മാണ മേഖലയിലെ ഏകദേശം 60 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഉന്ന് ഇടയാക്കും. വ്യാപാരയുദ്ധം പൂര്‍ണ്ണമായി പുനരാരംഭിക്കുകയാണെങ്കില്‍, തൊഴില്‍ നഷ്ടം 90 ലക്ഷം വരെയായി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും
കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ചൈനയുടെ സമ്പദ്വ്യവസ്ഥ പാടുപെടുകയാണ്. ഈ വര്‍ഷം 5% വളര്‍ച്ചയാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും, പല സാമ്പത്തിക വിദഗ്ധരും ഈ ലക്ഷ്യത്തിലെത്താന്‍ സാധ്യതയില്ലെന്ന് പ്രവചിക്കുന്നു. 2018-ന്റെ തുടക്കത്തില്‍, ചൈനയിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും രാജ്യം റെക്കോര്‍ഡ് എണ്ണം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും ചൈന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം, സാങ്കേതികവിദ്യ, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ഈ മേഖലകളെ തളര്‍ത്തി.
ഈ വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് യുവജനങ്ങളില്‍, തൊഴിലില്ലായ്മ കുത്തനെ വര്‍ദ്ധിച്ചു. 16-നും 24-നും ഇടയിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 15.8% ആയിരുന്നു. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെങ്കിലും, ഈ വര്‍ഷം 1.2 കോടി പുതിയ കോളേജ് ബിരുദധാരികള്‍ തൊഴില്‍ മേഖലയിലേക്ക് വരുമ്പോള്‍ ഈ നിരക്ക് വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ല്‍ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് നിലയായ 21.3% എത്തിയിരുന്നു. അന്ന് ചൈനീസ് സര്‍ക്കാര്‍ ഈ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തിവെക്കുകയും ചെയ്തു. അക്കാലത്ത്, ഒരു പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന് യഥാര്‍ത്ഥ കണക്ക് 50% ന് അടുത്താണെന്ന് അവകാശപ്പെട്ടിരുന്നു.
ജോലിയുള്ളവരുടെ അരക്ഷിതാവസ്ഥ
ജോലിയുള്ളവരുടെ അവസ്ഥയും മെച്ചമല്ല. കുറച്ച് കമ്പനികള്‍ മാത്രമാണ് പൂര്‍ണ്ണ സമയ തൊഴില്‍ നല്‍കുന്നത്. പകരം, ഫുഡ് ഡെലിവറി, നിര്‍മ്മാണം തുടങ്ങിയ സേവനങ്ങള്‍ക്കായി ഗിഗ് തൊഴിലാളികളെ ആശ്രയിക്കുന്നു. ഈ ജോലികള്‍ സാധാരണയായി കുറഞ്ഞ വേതനവും കുറഞ്ഞ തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും മാത്രമേ നല്‍കുന്നുള്ളൂ.
ചൈനയെ തള്ളാനാകാതെ യുഎസ്
യു.എസിനും ചില വെല്ലുവിളികളുണ്ട്. അമേരിക്കന്‍ വ്യവസായം പ്രധാനമായും ചൈന നിയന്ത്രിക്കുന്ന അപൂര്‍വ ഭൗമ ലോഹങ്ങളെയും നിര്‍ണായക ധാതുക്കളെയും ആശ്രയിച്ചിരിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തുന്നത് പണപ്പെരുപ്പ സാധ്യത വര്‍ദ്ധിപ്പിക്കുകയും ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുകയും ചെയ്യും.ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഏപ്രിലില്‍, യു.എസും ചൈനയും താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ സമ്മതിക്കുന്നതിന് മുമ്പ്, ചൈനയില്‍ നിന്നുള്ള പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഒരു മാസത്തെ കാലയളവില്‍ പോലും, ഉയര്‍ന്ന താരിഫുകള്‍ തൊഴിലിനെ കാര്യമായി ബാധിച്ചു.
സര്‍ക്കാര്‍ ഇടപെടലുകളും ഭാവി സാധ്യതകളും
തൊഴില്‍ സ്ഥിരത നിലനിര്‍ത്താന്‍, പ്രത്യേകിച്ച് ചൈനീസ് കയറ്റുമതിക്കാര്‍ക്കായി സര്‍ക്കാര്‍ നിരവധി നടപടികള്‍ തയ്യാറാക്കിയിട്ടുണ്ട്. കമ്പനികളെ അവരുടെ തൊഴിലാളികളെ നിലനിര്‍ത്താന്‍ സഹായിക്കുമെന്നും, തൊഴിലില്ലാത്തവരെ സംരംഭകത്വത്തിലേക്ക് പ്രോത്സാഹിപ്പിക്കുമെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍ മേഖലയിലെ ഈ ആശങ്കകള്‍ക്കിടയിലും, നിലവിലെ താരിഫ് വെടിനിര്‍ത്തല്‍ ചെറിയൊരാശ്വാസം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, സ്ഥിതിഗതികള്‍ വളരെ അനിശ്ചിതത്വത്തിലാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. നിര്‍മ്മാണ മേഖലയ്ക്ക് പുറത്തുള്ള തൊഴില്‍ പ്രവര്‍ത്തനം രണ്ടുവര്‍ഷത്തിലേറെയായി ചുരുങ്ങുന്നത്, പുതിയ ബിരുദധാരികള്‍ക്ക് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]