
ചണ്ഡിഗഡ്: 24 മണിക്കൂറും ഫോണിൽ ബന്ധപ്പെടാൻ സാധിക്കണമെന്ന് ജീവനക്കാരോട് പഞ്ചാബ് സർക്കാർ. 2017ൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇറക്കിയതിന് സമാനമായ ഉത്തരവാണ് നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയായ ഭാഗ്വാന്ത് മൻ പുറപ്പെടുവിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. ജീവനക്കാർക്ക് ഓഫീസ് സമയത്തിന് ശേഷവും വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ അനുമതിയില്ല. ഓഫീസ് സമയത്തിന് ശേഷവും വിളിച്ചാൽ ഫോണിൽ ലഭ്യമാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സ്പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.
സാധാരണ ജനങ്ങൾക്ക് സേവനം തടസമില്ലാതെ ലഭ്യമാകുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സർക്കാർ വിശദമാക്കുന്നത്. നിരവധി ജീവനക്കാർ മൊബൈൽ ഫോണിൽ ഓഫീസ് സമയത്ത് പോലും ലഭ്യമാകുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലരും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ ഫ്ലൈറ്റ് മോഡിൽ സൂക്ഷിക്കുകയോ കോൾ ഡൈവേർഷൻ ഓണാക്കി ഇടുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് ജീവനക്കാരെ 24 മണിക്കൂറും ലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവ് ഇറക്കുന്നത് എന്ന് വ്യക്തമാക്കിയാണ് നടപടി.
സ്പെഷ്യൽ ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഫിനാഷ്യൽ കമ്മീഷണേഴ്സ്, സെക്രട്ടറിമാർ തങ്ങളുടെ വകുപ്പുകളിലുള്ള ജീവനക്കാർ ജോലി സംബന്ധിച്ച കാര്യങ്ങൾക്ക് 24 മണിക്കൂറും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവ് നിർദ്ദേശിക്കുന്നത്. നേരെത്ത മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇത്തരമൊരു ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് അനുസരിച്ച് ജീവനക്കാർക്ക് ഫോൺ ബിൽ സർക്കാരിൽ നിന്ന് റീ ഇംബേഴ്സ് ചെയ്യാൻ സാധിക്കുന്ന രീതിയിലായിരുന്നു ഉത്തരവ്.
സർക്കാർ ജീവനക്കാരുടെ ഫോൺ ബില്ലുകൾക്കായി സംസ്ഥാനം 101.2 കോടി രൂപയാണ് വർഷം തോറും ചെലവിടുന്നത്. ഈ അലവൻസ് പിന്നീട് ഇത് പകുതിയായി കുറച്ചിരുന്നു. ഗ്രൂപ്പ് എ ജീവനക്കാർക്ക് മാസം 500 മുതൽ 250 രൂപ വരെയാണ് ഫോൺ അലവൻസ് നൽകുന്നത്. ഗ്രൂപ്പ് ബി ജീവനക്കാർക്ക് ഇഥ് 175 മുതൽ 300 വരെയും ഗ്രൂപ്പ് സി, ഡി ജീവനക്കാർക്ക് 250 മുതൽ 10 രൂപ വരെയാണ് അലവൻസ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]