
ഓരോ ജനതയ്ക്കും ഓരോ താത്പര്യങ്ങളാണ്. സഹ്യപര്‍വ്വതത്തില്‍ സ്വൈര്യവിഹാരം നടത്തുന്ന കാട്ടാനകളെ പിടിച്ച് ചങ്ങലയ്ക്കിട്ട് ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ മലയാളി അഹങ്കാരം കൊള്ളുന്നു. കാരണം കരയിലെ ഏറ്റവും വലിയ മൃഗത്തെയാണ് മെരുക്കി ഒരു തോട്ടിക്ക് മുന്നില്‍ അടക്കി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സെനഗലില്‍, – ഫുട്ബോളിലെ കറുത്ത കുതിരളെന്ന് അറിയപ്പെടുന്ന അതേ സെനഗല്‍. – ആനയല്ല, ആടാണ് ജീവന്. കൊവിഡ് 19 -ന്റെ വ്യാപനത്തിന് പിന്നാലെ ഉണ്ടായ അടച്ചിടലിന് ഇടയില്‍ ഫോട്ടോഗ്രാഫർ സിൽവൈൻ ചെർക്കൗയാണ് സെനഗലിന്റെ ഈ ആട് പ്രേമം ലോകത്തെ അറിയിച്ചത്.
സെനഗലിലെ ഒരു കാര്‍ ഷോറൂമിന്റെ പരസ്യം ഇങ്ങനെയാണ്, ‘നിങ്ങള്‍ ഒരു കാർ വാങ്ങൂ, ഞങ്ങൾ നിനക്കൊരു ആടിനെ തരാം!’ അതെ സെനഗലില്‍ ആടാണ് താരം. ലാഡൂമുകൾ എന്നാണ് അവയുടെ പേര്, ലാഡൂമുകൾ, സെനഗലുകാര്‍ക്ക് വെറുമൊരു ആടല്ല. ആഡംബരത്തിന്റെ പ്രൌഢിയുടെ പ്രശസ്തിയുടെ എല്ലാം അടയാളമാണ്. സാംസ്കാരികമായി മലയാളിക്ക് ആനകളെന്ന പോലെ. ലാഡൂമുകൾക്ക് വേണ്ടി സെനഗലുകാര്‍ ലക്ഷങ്ങള്‍ സമ്മാനത്തുകയുള്ള സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 400 പൗണ്ട് വരെ ഭാരവും നാലടി ഉയരവുമാണ് ഒത്ത ഒരു ലാഡൂമിന് ഉണ്ടാവുക.
അവയുടെ ഉയരം, പ്രമുഖ ലഷണങ്ങൾ, വളഞ്ഞ കൊമ്പുകൾ എന്നിവയുടെ അടിസ്ഥാനത്തിലാകും മത്സര ഫലം നിശ്ചയിക്കുന്നത്. 10,000 ഡോളര്‍ മുതല്‍ 80,000 ഡോളര്‍ (8,33,614 മുതല്‍ 66,69,088 രൂപവരെ) വരെയാണ് ലാഡൂമുകളുടെ വില. ലാഡൂമുകളെ വളര്‍ത്തുന്നതിന് പ്രത്യേകം തെരഞ്ഞെടുത്ത ബ്രീഡര്മാരുണ്ട്. സമ്പന്നര്‍ക്കിടയില്‍ ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. 1970-കളിൽ മൗറിറ്റാനിയന്‍ ഇനം ആടും മാലിയൻ ഇനം ആടും തമ്മിലുള്ള സങ്കരയിനമായിട്ടായിരുന്നു ലാഡൂം ആടുകളെ ഉത്പാദിപ്പിച്ചിരുന്നത്. ചെറിയ കാലം കൊണ്ട് തന്നെ കാഴ്ചയില്‍ പ്രൌഢിയുള്ള ഈ ആട് സെനഗലുകാരുടെ ആഢംബരത്തിന്റെ പ്രൌഢിയുടെ ലക്ഷണമായി മാറി.
Last Updated Mar 27, 2024, 5:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]