
120 വർഷമായി തുടരുന്ന ദുരൂഹത, അതായിരുന്നു എസ്എസ് നെമെസിസ് എന്ന കപ്പലിന്റെ തിരോധാനം. കൽക്കരിയും 32 ജീവനക്കാരുമായി 1904 -ൽ മെൽബണിലേക്കുള്ള യാത്രക്കിടെയാണ് ഒരു തെളിവും അവശേഷിപ്പിക്കാതെ ഈ കപ്പൽ അപ്രത്യക്ഷമായത്.
കപ്പൽ എവിയെപ്പോയി എന്നോ ജീവനക്കാർക്ക് എന്ത് സംഭവിച്ചുവെന്നോ ഒന്നും ഒരന്വേഷണത്തിനും കണ്ടുപിടിക്കാൻ സാധിച്ചില്ല. എന്നാൽ, 120 വർഷത്തിന് ശേഷം സിഡ്നിയുടെ തീരത്ത് നിന്നും ആ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിരിക്കുന്നു. അതോടെയാണ് ഒരു നൂറ്റാണ്ടിനപ്പുറം നീണ്ടുനിന്ന ദുരൂഹതയ്ക്ക് അവസാനമായിരിക്കുന്നത്. “എസ്എസ് നെമെസിസും 32 ജീവനക്കാരേയും കടലിൽ നഷ്ടപ്പെട്ടുപോയ, ആ 120 വർഷം പഴക്കമുള്ള നിഗൂഢതയ്ക്ക് ഉത്തരമായി” എന്നാണ് ന്യൂ സൗത്ത് വെയിൽസ് മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് ആൻഡ് ഹെറിറ്റേജ് പ്രഖ്യാപിച്ചത്.
മുങ്ങിയ ഷിപ്പിംഗ് കണ്ടെയ്നറുകൾക്കായി തിരച്ചിൽ നടത്തുന്ന സബ്സി പ്രൊഫഷണൽ മറൈൻ (Subsea Professional Marine) 2022 -ലാണ് അപ്രതീക്ഷിതമായി കടലിൽ 16 മൈൽ അകലെയും 525 അടി വെള്ളത്തിനടിയിലുമായി കപ്പലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അന്ന് അത് ഏത് കപ്പലിന്റെ അവശിഷ്ടങ്ങളാണ് എന്ന് അറിയില്ലായിരുന്നുവെങ്കിലും എസ്എസ് നെമെസിസ് ആയിരിക്കാമെന്ന സംശയം ഉയർന്നിരുന്നു. 2023 സെപ്റ്റംബറിൽ ഓസ്ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ CSIRO, ഗവേഷണ കപ്പലായ RV ഇൻവെസ്റ്റിഗേറ്ററിലെ അഡ്വാൻസ്ഡ് മൾട്ടിബീം എക്കോസൗണ്ടറുകളും അണ്ടർവാട്ടർ ക്യാമറകളും ഉപയോഗിച്ച് വിശദമായ ഒരന്വേഷണം തന്നെ ഇതേക്കുറിച്ച് നടത്തി. ഉയർന്ന റെസല്യൂഷനിലുള്ള ആ ചിത്രങ്ങൾ ഇത് 120 വർഷം മുമ്പ് കാണാതെ പോയ എസ്എസ് നെമെസിസ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
വോളോങ്കോങ്ങിൽ വച്ച് വലിയ തിരയിൽ പെട്ട് കപ്പൽ മുങ്ങിയിരിക്കാമെന്നും അതിന്റെ എഞ്ചിന് തകരാർ സംഭവിച്ചതായിരിക്കാമെന്നുമാണ് വിശദമായ പരിശോധനയിൽ എത്തിയിരിക്കുന്ന നിഗമനം. അന്ന് കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ അവശിഷ്ടങ്ങൾക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണിപ്പോൾ. നാല്പതോളം കുട്ടികൾക്ക് അന്ന് അവരുടെ അച്ഛനെ നഷ്ടപ്പെട്ടു. അവർക്ക് എന്ത് സംഭവിച്ചു എന്ന ആ വലിയ ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുകയാണ് എന്നാണ് അധികൃതർ കണ്ടെത്തലിനെ കുറിച്ച് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Feb 28, 2024, 12:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]