
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പരിക്ക് മാറി ബാറ്റര്‍ കെ എല്‍ രാഹുല്‍ മടങ്ങിവരുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ധരംശാലയിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ രാഹുല്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. രാഹുലിനെ വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്ക് ബിസിസിഐ അയച്ചതായാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹൈദരാബാദിലെ ആദ്യ മത്സരത്തിന് ശേഷമാണ് പരിക്കിന്റെ ആശങ്കകള്‍ കെ എല്‍ രാഹുലിനുണ്ടായത്. ഇതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്ക്ക് വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ രാഹുലിനെ കളിപ്പിച്ചില്ല. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിലൂടെ രാഹുല്‍ മടങ്ങിയെത്തും എന്നാണ് കരുതിയിരുന്നതെങ്കില്‍ താരത്തിന്റെ പരിക്ക് മാറുന്നത് നീണ്ടു. രാജ്കോട്ടില്‍ മൂന്നാം ടെസ്റ്റ് നടന്നപ്പോള്‍ 90 ശതമാനം ഫിറ്റ്നസ് കെ എല്‍ രാഹുല്‍ വീണ്ടെടുത്തിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താരം രാജ്കോട്ടിലും റാഞ്ചിയിലെ നാലാം ടെസ്റ്റിലും കളിച്ചില്ല. ധരംശാലയില്‍ മാര്‍ച്ച് ഏഴാം തിയതി അഞ്ചാം ടെസ്റ്റ് ആരംഭിക്കാനിരിക്കേ കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രാഹുലിനെ വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്ക് ബിസിസിഐ അയച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടന്ന കാലില്‍ തന്നെയാണ് ഇപ്പോഴും പരിക്ക് രാഹുലിനെ വേട്ടയാടുന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ടീം ഇന്ത്യ 3-1ന് ഇതിനകം നേടിയതിനാല്‍ കെ എല്‍ രാഹുലിനെ തിടുക്കപ്പെട്ട് ധരംശാല ടെസ്റ്റില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളിലെ നിര്‍ണായക താരമാണ് എന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് കെ എല്‍ രാഹുലിന്റെ ഫിറ്റ്നസ് ടീം മാനേജ്മെന്റും ബിസിസിഐ മെഡിക്കല്‍ സംഘവും നിരീക്ഷിക്കുന്നത്. രാഹുലിന് പുറമെ മറ്റ് ചില താരങ്ങള്‍ക്കും അവസാന ടെസ്റ്റില്‍ വിശ്രമം അനുവദിക്കും. അതേസമയം റാഞ്ചി ടെസ്റ്റില്‍ വിശ്രമിച്ച പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാലയിലെ അവസാന ടെസ്റ്റില്‍ കളിക്കും.
Last Updated Feb 28, 2024, 7:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]