
.news-body p a {width: auto;float: none;}
പാലക്കാട്: അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. കൊലപാതകത്തിനുശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മേഖലകളിൽ നാട്ടുകാരുടെ സഹായത്തോടെ ഇന്ന് പരിശോധന വ്യാപിപ്പിക്കും. ആലത്തൂർ ഡിവൈെസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാല് സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
ചെന്താമരയുടെ വീട്ടിൽ നിന്ന് പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ചെന്താമര വിശപ്പ് സഹിക്കാനാവാതെയാണ് ഒളിവിൽ നിന്ന് പുറത്തുവന്നത്. സമാന രീതിയിൽ ഇത്തവണയും പ്രതി പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് പ്രതിയായ ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സുധാകരന്റെ മക്കളായ അതുല്യ, അഖില എന്നിവർ ആരോപിച്ചു. പൊലീസിൽ വിശ്വാസമില്ല. നേരത്തെ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ല. എടുത്തിരുന്നെങ്കിൽ അച്ഛനും മുത്തശ്ശിയും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മക്കൾ പ്രതികരിച്ചു. സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. തുടർന്ന് സുധാകരന്റെ സഹോദരിയുടെ വീട്ടിൽ എത്തിച്ച് ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]