
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്
ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി കൂടി ചേര്‍ത്താൽ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക ആറ് മാസമാകും. ഒന്നാം പിണറായി സര്‍ക്കാരിനറെ കാലം തൊട്ടിങ്ങോട്ട് ഇത്രവലിയ കുടിശിക ഇതാദ്യമാണ്. പ്രതിമാസം 900 കോടി വകയിരുത്തുമെന്നും ക്ഷേമപെൻഷൻ അടക്കം സാമൂഹ്യസുരക്ഷ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞ സര്‍ക്കാര്‍ പക്ഷെ പെൻഷൻ തുക കൂട്ടാൻ ഇത്തവണ തയ്യാറായേക്കില്ലെന്നാണ് സൂചന. പെൻഷൻ കമ്പനിയിലേക്ക് പണം വകയിരുത്താൻ കഴിഞ്ഞ ബജറ്റിലേര്‍പ്പെടുത്തിയ ഇന്ധന സെസ്സ് വഴി സമാഹരിച്ചത് 750 കോടി രൂപമാത്രമാണ്. ധനസ്ഥിതി അനുകൂലമല്ലെന്ന നിലപാട് ധനമന്ത്രി എടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരുമാനം പുനപരിശോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിന് അകത്തുമുണ്ട്.
സാമൂഹ്യ സുരക്ഷാ പദ്ധതികളെ പെൻഷനപ്പുറം വിശാല അര്‍ത്ഥത്തിൽ കാണാനുള്ള തയ്യാറെടുപ്പും ബജറ്റ് മുൻനിര്‍ത്തി നടത്തുന്നുണ്ടെന്നാണ് വിവരം. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടാകും. വിലവര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സപ്ലെയ്കോ സംവധാനത്തിന്റെ പുനസംഘടന ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാറെടുത്ത് പുറത്തിടാത്തത് തന്നെ തെരഞ്ഞെടുപ്പ് സാഹചര്യം മുന്നിൽ കണ്ടാണ്. സപ്ലെയ്കോയിലെ ക്ഷാമം ഒഴിവാക്കാൻ നടപടി ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. നെല്ല് സംഭരണ വിലയിൽ തിടങ്ങി കാര്‍ഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പണം തടസമാകാതിരിക്കാനുള്ള കരുതലും ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. ലൈഫ് അടക്കം സര്‍ക്കാരിന്റെ അഭിമാന പദ്ധതികൾക്ക് സാമ്പത്തിക ഞെരുക്കം ബാധകമാകാതിരിക്കാൻ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങൾ തന്നെയാകും സംസ്ഥാന ബജറ്റിന്റെ ഇത്തവണത്തെ ഫോക്കസ്.
Last Updated Jan 28, 2024, 8:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]