

First Published Oct 26, 2023, 9:16 PM IST
റിയാദ്: ഗാസയിലെ ആക്രമണം ഉടനടി നിർത്തണമെന്നും ഉപരോധം പിൻവലിക്കണമെന്നും യു.എസ്. പ്രസിഡൻറ് ജോ ബൈഡനോട് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിലാണ് സൗദി നിലപാട് കടുപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി ജോ ബൈഡൻ കിരീടാവകാശിയെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ഗാസയിൽ നിലവിൽ നടക്കുന്ന സൈനിക ആക്രമണങ്ങളെയും അത് നിർത്തലാക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നിരപരാധികളുടെ ജീവനെടുക്കുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനുള്ള വഴികൾ ചർച്ച ചെയ്യാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
ഏതെങ്കിലും വിധത്തിൽ സിവിലിയന്മാരെയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതും ആളുകളെ സ്വന്തം മണ്ണിൽനിന്ന് നാടുകടത്താൻ നിർബന്ധിതമാക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കിരീടാവകാശി കടുത്ത ഭാഷയിൽ പറഞ്ഞു. ആക്രമണം നിർത്തി സമാധാനം പുനഃസ്ഥാപിക്കണം. സ്ഥിതിഗതികൾ വഷളാകുന്നത് തടയണം. അല്ലെങ്കിൽ അത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണം.
ഗാസയിലെ ഉപരോധം ഉടൻ പിൻവലിക്കുകയും വേണം. അടിസ്ഥാന സേവനങ്ങൾ സംരക്ഷിക്കുകയും മാനുഷിക, വൈദ്യസഹായം എത്തിക്കാൻ അനുവദിക്കുകയും വേണമെന്നും കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ ജനത അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും സമാധാനത്തിെൻറ പാത പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കേണ്ടതിെൻറ പ്രാധാന്യവും കിരീടാവകാശി ബൈഡനോട് ചൂണ്ടിക്കാട്ടി. ആക്രമണം ഇല്ലാതാക്കാനും മേഖലയിൽ അത് വ്യാപിക്കുന്നത് തടയുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങൾക്ക് യു.എസ് പ്രസിഡൻറ് കിരീടാവകാശിയോട് നന്ദി പറഞ്ഞു.
Read Also – യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാല്‍ കടക്കരുത്
ഗാസയ്ക്ക് സഹായവുമായി കുവൈത്തിൽ നിന്ന് മൂന്നാമത്തെ വിമാനം അയച്ചു
കുവൈത്ത് സിറ്റി: ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങളുമായി കുവൈത്ത്. ഗാസ മുനമ്പിലെ പലസ്തീൻ ജനതയുടെ ദുരിതമകറ്റാൻ കുവൈത്ത് വ്യോമസേനയുടെ മൂന്നാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു.
ബുധനാഴ്ചയാണ് വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലേക്ക് 40 ടൺ ദുരിതാശ്വാസ സഹായവുമായാണ് വിമാനം പുറപ്പെട്ടിട്ടുള്ളത്. അടിയന്തര മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ വസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളുമാണ് വിമാനത്തിലുള്ളത്. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിഷല്‍ അൽ അഹമ്മദ് അൽ ജാബർ അൽ-സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് ഗാസയിൽ സഹായം എത്തിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നത്.
വിദേശകാര്യ, പ്രതിരോധ, ആരോഗ്യ, മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുവൈറ്റ് എയർ ബ്രിഡ്ജ് ഈ ആഴ്ചയിൽ തുടർച്ചയായ ദിവസങ്ങളിൽ ഗാസയിലേക്ക് സഹായം അയക്കുന്നുണ്ട്. കുവൈത്ത് ആർമി, എയർഫോഴ്സ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്. ഈജിപ്ഷ്യൻ, പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾ തമ്മില്‍ ഏകോപിപ്പിച്ചാണ് സഹായ വിതരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ᐧ
Last Updated Oct 26, 2023, 9:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]