
.news-body p a {width: auto;float: none;}
തൃശൂർ: ജില്ലയിൽ വൻ എ ടി എം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നീ സ്ഥലങ്ങളിലെ മൂന്ന് എ ടി എമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ രണ്ടരയ്ക്കും നാലിനുമിടയിലായിരുന്നു സംഭവം. 60 ലക്ഷം രൂപയിലധികം മോഷ്ടാക്കൾ കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം.
കാറിലെത്തിയ നാലംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. മോഷ്ടാക്കൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കളെത്തിയത്. പക്ഷേ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നാണ് വിവരം. പ്രതികൾ മുഖംമൂടി ധരിച്ചിരുന്നു. എ ടി എമ്മുകളിലെ ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ബാങ്ക് ജീവനക്കാർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ മോഷ്ടാക്കളാണെന്നാണ് സൂചന.
പ്രതികൾ ആദ്യം മാപ്രാണത്തെ എ ടി എമ്മാണ് കൊള്ളയടിച്ചത്. ഇവിടെ നിന്ന് 30 ലക്ഷം രൂപ കൊണ്ടുപോയി. തുടർന്ന് കോലഴിയിലെ എ ടി എമ്മിൽ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂർ റോഡിലെ എ ടി എം തകർത്ത് പത്ത് ലക്ഷത്തോളം രൂപയും കവരുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിന്റെ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]