
ന്യൂഡൽഹി : ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽകെ പുരസ്കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്മാൻ അർഹയായി. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ൽ പദ്മശ്രീയും 2011ൽ പദ്മഭൂഷണും ലഭിച്ചിരുന്നു.തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാൻ ജനിച്ചത്. അഞ്ചു പതിറ്റാണ്ടോളമായി ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായ വഹീദാ റഹ്മാൻ 90ലധികം ചിത്രങ്ങിൽ അഭിനയിച്ചു. 1955ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. പ്യാസ, കാഗസ് കെ ഫൂൽ, ചൗധ്വി കാ ചാന്ദ്, സാഹിബ് ബിബി ഗുലാം തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങൾ. 1965ൽ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യമായി ഫിലിംഫെയർ പുരസ്കാരം വഹീദാ റഹ്മാനെ തേടിയെത്തി. 1968ൽ പുറത്തിറങ്ങിയ നീൽകമലിലൂടെ രണ്ടാമതും വഹീദ ഫിലിംഫെയർ പുരസ്കാരത്തിന് അർഹയായി.