
തിരുവനന്തപുരം ∙ ഓണം പ്രമാണിച്ച് സംസ്ഥാന സര്ക്കാര് വിവിധ വിഭാഗങ്ങള്ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണം ആശ്വാസമായി 2250 രൂപ വീതം എക്സ്ഗ്രേഷ്യ ലഭിക്കും.
ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി അറിയിച്ചു. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക.
എല്ലാവർക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു.
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു.
ഏജന്റുമാരുടയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും.
പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500 രൂപയിൽനിന്ന് 2750 രൂപയായി വർധിപ്പിച്ചു. 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കുമാണ് ആനുകൂല്യം ലഭിക്കുക.
ഇതിനായി 30 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്റ്റ് കൂപ്പണുകൾ വിതരണം ചെയ്യും. 2149 തൊഴിലാളികൾക്ക് കിറ്റ് ഉറപ്പാക്കാൻ 21.49 ലക്ഷം രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ചു. 2000 രൂപവീതം ലഭിക്കും.
12,500 തൊഴിലാളികൾക്കാണ് അർഹത. ഇതിനായി 2.50 കോടി രൂപ അനുവദിച്ചു.
പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 50 കോടി രൂപയുടെ അധിക സഹായം സർക്കാർ അനുവദിച്ചു.
മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 3,79,284 തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ലഭിക്കും.
കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്കീം ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്.
ഹരിതകർമ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതം നൽകുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. കഴിഞ്ഞ വർഷം നൽകിയിരുന്ന ഉത്സവബത്ത 1000 രൂപയായിരുന്നു.
250 രൂപ വർധിപ്പിച്ച് 1250 രൂപയാണ് ഇക്കുറി ഉത്സവബത്ത നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]