
നിലമ്പൂരിൽ നിലപാട് മാറ്റി സിപിഎം; ‘ഇടതുവോട്ടുകൾ അൻവറിനു പോയി, ആർഎസ്എസ് പരാമർശം ബാധിച്ചിട്ടില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നിലമ്പൂരില്‍ ഇടതുവോട്ടുകള്‍ പി.വി.അന്‍വറിനു പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കഴിഞ്ഞ 9 വര്‍ഷം ഇടതുസര്‍ക്കാര്‍ മണ്ഡലത്തില്‍ നടത്തിയ വികസനം സ്വന്തം നേട്ടമായി പ്രചരിപ്പിച്ചാണ് അന്‍വര്‍ വോട്ട് നേടിയതെന്നും ഗോവിന്ദന് പറഞ്ഞു. എല്‍ഡിഎഫിനെ വഞ്ചിച്ചു പോയ അന്‍വര്‍ യുഡിഎഫിനു വേണ്ടിയാണ് കളം മാറിയത്. നിലമ്പൂരിലെ സംഘടനാദൗര്ബല്യം പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. ആര്‍എസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമര്‍ശം യോഗങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലമ്പൂരില്‍ വോട്ട് കുറയാന്‍ അത് ഇടയാക്കിയിട്ടില്ലെന്നും ഗോവിന്ദന് പറഞ്ഞു.
‘‘മുന്‍ തിരഞ്ഞെടുപ്പുകളിലെ നില പരിശോധിച്ചാല്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിനു രാഷ്ട്രീയമായ വോട്ട് നാല്പതിനായിരത്തിന് അടുത്താണ്. ഇത്തവണ അത് 66,660 ആക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചത് രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ 9 വര്‍ഷം ഇടതുഭരണത്തില്‍ സ്വതന്ത്ര എംഎല്‍എ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നിലമ്പൂരില്‍ നടത്തിയത്. സര്‍ക്കാരിന്റെ ഈ വികസനപ്രവര്‍ത്തനങ്ങള്‍ ആകെ തന്റെ നേട്ടങ്ങളാണെന്നു പ്രചരിപ്പിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറിന് വോട്ട് നേടാന്‍ കഴിഞ്ഞുവെന്നാണ് അറിയുന്നത്. അത് സ്ഥായിയായി നിലനില്‍ക്കുന്നതല്ല. താല്‍ക്കാലിക പിന്തുണ മാത്രമാണത്.’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ സാമൂഹികമണ്ഡലത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചെയ്ത് അവരുടെ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചത്. ഈ ബന്ധം മതനിരപേക്ഷ ഉള്ളടക്കമുള്ള ആളുകളെ കൂടി മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കും. ഇത് കേരളത്തിന്റെ മതനിരപേക്ഷ അവസ്ഥയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജമാത്തെ ഇസ്ലാമിയുമായുള്ള അവരുടെ കൂട്ടുകെട്ടിനെതിരെ മതവിശ്വാസികള്‍ തന്നെ രംഗത്തിറങ്ങി പ്രതിഷേധിച്ചത്. എല്ലാ മതവിശ്വാസികള്‍ക്കും സമാധാനപരമായി ജീവിക്കുന്ന കേരളത്തിന്റെ അന്തരീക്ഷം തകര്‍ക്കാനാണ് ഈ കൂട്ടുകെട്ട്.
നന്നായി വായിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന എം.സ്വരാജിനെതിരെ വിചിത്രമായ നിലപാടാണ് യുഡിഎഫും ചില ബുദ്ധിജീവികളും നിലമ്പൂരില്‍ സ്വീകരിച്ചത്. വായിക്കുകയും എഴുതുകയും ചെയ്യുന്നത് മഹാഅപരാധമാണെന്ന തരത്തിലുള്ള പ്രചാരണമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. നിലമ്പൂരില്‍ സംഘടനാപരമായ പിഴവുകള്‍ തിരുത്തി ശക്തമായ നടപടിയെടുക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നത്. പാര്‍ട്ടി സെക്രട്ടറിക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കെതിരെയുള്ളതാണെന്ന് വ്യക്തമാണ്. പാര്‍ട്ടി സമ്മേളനകാലത്തും സമാനമായ നീക്കം നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയെ പാര്‍ട്ടി സംസ്ഥാന സമിതി വിമര്‍ശിച്ചുവെന്നും മുഖ്യമന്ത്രി ശാസിച്ചുവെന്നുമുള്ള തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. ഈ സമീപനം ശരിയല്ല. എനിക്കെതിരായി ഒരു പരാമര്‍ശവും മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയിട്ടില്ല. ഇതു കളവാണെന്ന് മുഖ്യമന്ത്രി തന്നെ കമ്മിറ്റിയില്‍ പറഞ്ഞു.’’– ഗോവിന്ദന് പറഞ്ഞു.