
കോഴിക്കോട്: ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുഖദാർ സ്വദേശികളായ കളരി വീട്ടിൽ മുഹമ്മദ് അജ്മൽ (22),മറക്കും കടവ് വീട്ടിൽ മുഹമ്മദ് അഫ്സൽ (22 ) ഇവരുടെ പ്രായപൂർത്തിയാവാത്ത സുഹൃത്തടക്കം മൂന്നു പേരാണ് കസബ പൊലീസിന്റെ പിടിയിലായത്.
15 ന് രാത്രി ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തിയ പ്രതികൾ ഇയാളെ അടിച്ചു പരിക്കേൽപ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്വേർഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,000 രൂപ മൊബൈൽ ഫോണിൽ നിന്നും ട്രാൻസ്ഫർ ചെയ്തെടുക്കുകയും ചെയ്തു. തുടർന്ന് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധനയിലൂടെയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലും പ്രതികൾ പിടിച്ചു പറിച്ചു കൊണ്ടുപോയ മൊബൈൽ ഫോൺ മാവൂർ റോഡിൽ ഉള്ള ഗൾഫ് ബസാറിൽ വിൽപ്പന നടത്തിയതായി അറിഞ്ഞു. വിൽപ്പന നടത്തുമ്പോൾ അവിടെ നൽകിയ ആധാർ കാർഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നും പ്രായപൂർത്തിയാവാത്തയാളുടെയാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റു രണ്ട് പ്രതികളെ മൂന്നാലിങ്ങൽ വച്ച് ഒരു മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടിയെ ജൂവനയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കുന്നതിനായി പിതാവിന്റെ കൂടെ പറഞ്ഞയക്കുകയും മറ്റു രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
സതീഷ് കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ ശ്രീ നായരുടെ നേതൃത്വത്തിൽ എസ് ഐ സനീഷ് എഎസ്ഐ സജേഷ് കുമാർ എസ് സി പി ഒമാരായ രഞ്ജിത്ത് , വിപിൻ ചന്ദ്രൻ, സുമിത് ചാൾസ് , സി പി ഒ വിപിൻ രാജ് എന്നിവർ ആയിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]