
കണ്ടെയ്നറുകൾ തിരുവനന്തപുരം തീരത്തേക്കും, തകർന്ന നിലയിൽ; ചിതറി ചാക്കുകെട്ടുകൾ, ജാഗ്രത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അറബിക്കടലിൽ മുങ്ങിയ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ വർക്കല, അഞ്ചുതെങ്ങ്, അയിരൂർ, ഇടവ തീരങ്ങളിൽ ഇന്നു രാവിലെയോടെയാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. അഞ്ചുതെങ്ങ്,മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. വർക്കല മാന്തറ ക്ഷേത്രത്തിനു സമീപമാണ് തീരത്തടിഞ്ഞത്. കണ്ടെയ്നർ പലതും തകർന്ന നിലയിലാണ്. ചാക്കുക്കെട്ടുകൾ ചിതറികിടക്കുകയാണ്.
കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്നു രാവിലെ മുതൽ നീക്കം ചെയ്യാൻ ആരംഭിക്കും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം തുറമുഖത്തേക്കു മാറ്റാനാണ് നീക്കം. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞത്. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. കൊല്ലം തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ തുറമുഖത്ത് എത്തിച്ചിരുന്നു.
250 ടണ്ണോളം കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്നറുകൾ മുങ്ങിയ കപ്പലിൽ ഉണ്ടെന്നും ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. മുങ്ങിത്താഴും മുൻപ് കപ്പലിൽനിന്ന് കടലിലേക്ക് തെറിച്ചുവീണ നൂറിലധികം കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റ്ഗാർഡ് നടത്തിയ ഏരിയൽ പരിശോധനയിൽ വ്യക്തമായി. ഇന്ധനച്ചോർച്ചയെ തുടർന്ന് കടലിൽ വ്യാപിച്ച എണ്ണപ്പാട നീക്കം ചെയ്യാൻ മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് കപ്പൽ കമ്പനിയായ എംഎസ്സി എൽസ 3ന് നിർദേശം നൽകിയിട്ടുണ്ട്.