
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ തുടർ വീഴ്ചകൾ.ചോദ്യപ്പേപ്പർ ചോർച്ച വിവാദം തീരും മുമ്പെ ഇന്നലെ ഓൺലൈനിൽ ചോദ്യപ്പേപ്പർ എത്താത്തതിനാൽ പരീക്ഷകൾ മുടങ്ങിയ സംഭവവുമുണ്ടായതോടെ സർവകലാശാലക്ക് വലിയ നാണക്കേടായി. സാങ്കേതിക പ്രശ്നമെന്ന് സർവകലാശാല വിശദീകരിക്കുന്നെങ്കിലും, ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുളള വീഴ്ചകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് കോളേജുകളിലേക്ക് ഓൺലൈനായി ചോദ്യങ്ങൾ അയക്കുക. കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ അയച്ച ചോദ്യപ്പേപ്പർ കാസർകോട്ടെ കോളേജിൽ ചോർത്തുകയും പ്രിൻസിപ്പൽ പ്രതിയാകുകയുമുണ്ടായി. പരീക്ഷ നടത്തിപ്പിൽ കണ്ണൂർ സർവകലാശാലയ്ക്കെതിരെ വിമർശനമുയർന്നു. പ്രതിഷേധങ്ങളുണ്ടായി. അത് കത്തിത്തീരും മുമ്പാണ് ചോദ്യപ്പേപ്പറില്ലാത്തതിനാൽ പരീക്ഷ മുടങ്ങിയ സംഭവമുണ്ടായത്.
നാല് വർഷ ബിരുദ പ്രോഗ്രാമിൽ മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ പതിനാല് വിഷയങ്ങളിലെ പരീക്ഷയാണ് മുടങ്ങിയത്. വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ കയറി, ഉത്തരക്കടലാസിൽ വിവരങ്ങൾ പൂരിപ്പിച്ച് കഴിഞ്ഞാണ് ചോദ്യപ്പേപ്പർ കോളേജുകളിലേക്ക് അയച്ചിട്ടില്ലെന്ന് അറിയുന്നത്.പരീക്ഷ മെയ് അഞ്ചിലേക്ക് മാറ്റിയ അറിയിപ്പ് പിന്നാലെ വന്നു. ഇതോടെ വലിയ പ്രതിഷേധമുണ്ടായി.
സോഫ്റ്റ്വെയർ വഴി ചോദ്യപ്പേപ്പർ തയ്യാറാക്കിയപ്പോൾ പിഴവുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറ്റിയെന്നാണ് സർവകലാശാലയുടെ വാദം. എന്നാൽ പരീക്ഷസമയം തുടങ്ങിയിട്ടാണോ ഇത് പരിശോധിക്കുന്നതെന്നാണ് മറുചോദ്യം. ചോദ്യപ്പേപ്പറുകൾ തയ്യാറാക്കാതെ ഗുരുതര അലംഭാവമുണ്ടായെന്ന സംശയവും പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]