
‘ഞാൻ ക്യാപ്റ്റനെങ്കിൽ രമേശ് ചെന്നിത്തല മേജർ; മുഖ്യമന്ത്രി മൗനത്തിന്റെ വാത്മീകത്തിൽ ഒളിച്ചു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ടീം യുഡിഎഫിന്റേതാണെന്നും തന്നെ ക്യാപ്റ്റനെന്ന് രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം മേജറാണെന്നും പ്രതിപക്ഷ നേതാവ് . തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സതീശന്റെ മറുപടി.
അന്‍വര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു പറഞ്ഞവര്‍ ഒക്കെ അതു മാറ്റിപ്പറഞ്ഞിട്ടുണ്ട്. അന്‍വറിനെ ഒപ്പം ചേര്‍ക്കേണ്ടെന്ന് യുഡിഎഫ് എടുത്ത തീരുമാനമാണ്. ആ വാതില്‍ അടച്ചു. ഇപ്പോള്‍ ആ വിഷയം മുന്‍ഗണനയില്‍ ഇല്ല. എം.കെ.മുനീര്‍ ഉള്‍പ്പെടെ കൃത്യമായി നിലപാട് പറഞ്ഞിരുന്നതാണ്. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ ജനങ്ങളില്‍ എത്തിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് അജന്‍ഡ മാറ്റാന്‍ പലരും ശ്രമിച്ചെങ്കിലും ജനം തള്ളിയെന്നും സതീശന് പറഞ്ഞു.
രാജ്ഭവന് സ്വീകരിക്കുന്ന നിലപാടുകളില്‍ എതിര്‍പ്പ് അറിയിക്കാന്‍ സര്‍ക്കാര്‍ വൈകിയെന്നും സതീശന് പറഞ്ഞു. ആര്‍എസ്എസ് നേതാവിനെ രാജ്ഭവനില്‍ കൊണ്ടുവന്ന് പരിപാടി നടത്തി രണ്ട് മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ച് സംസാരിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. പിന്നീടാണ് മന്ത്രിമാരായ പി.പ്രസാദുമായും ശിവന്‍കുട്ടിയുമായും പ്രശ്നമുണ്ടായത്. അപ്പോഴൊക്കെ മൗനത്തിന്റെ വാത്മീകത്തില്‍ ഒളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇപ്പോഴാണ് എതിര്‍പ്പ് അറിയിച്ച് കത്തു കൊടുക്കുന്നത്. വൈകിപ്പോയെങ്കിലും ഇപ്പോഴെങ്കിലും പ്രതികരിച്ചതു നന്നായി.
ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ആഭിമുഖ്യം തുടരാന്‍ കഴിയുമെങ്കിലും ആ പദവി അതിനായി ദുരുപയോഗപ്പെടുത്തരുത്. അക്കാര്യം ചൂണ്ടിക്കാട്ടേണ്ടത് സര്‍ക്കാരാണ്. വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടിയാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതേ നിലപാട് സര്‍ക്കാരും സ്വീകരിക്കരുത്. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശക്തമായ നിലപാട് എടുക്കണം. ഞങ്ങളും അതിനൊപ്പം നില്ക്കും. ഇതിപ്പോള്‍ നടക്കുന്നത് രണ്ടു കൂട്ടരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. എന്നിട്ട് നാടകം കളിക്കുകയാണ്. വിദ്വേഷത്തിന്റെ പ്രചാരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.