
കാട്ടാനയാക്രമണം: മൃതദേഹം മറുകരെയെത്തിക്കവെ കുത്തൊഴുക്കിൽപ്പെട്ട് അഗ്നിരക്ഷാ സേനയുടെ ഡിങ്കി ബോട്ട്; പുഴയിലേക്ക് തെറിച്ച് വീണ് സേനാംഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര (മലപ്പുറം)∙ മുണ്ടേരി വാണിയമ്പുഴയില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി മറുകരെയെത്തിക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്സിന്റെ ഡിങ്കി ബോട്ട് ചാലിയാര്‍പുഴയിൽ ഒഴുക്കില്‍പ്പെട്ടു. വാണിയമ്പുഴ ഊരിലെ വില്ലി (55) ആണ് ബുധനാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനപാലകരും ആദിവാസികളും ചേർന്ന് മൃതദേഹം വാണിയമ്പുഴ സ്റ്റേഷനിലെത്തിച്ചുവെങ്കിലും മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ചാലിയാർ കടത്തി ആശുപത്രയിലെത്തിക്കാൻ സാധിച്ചില്ല. പിന്നാലെ അഗ്നിരക്ഷാ സേന എത്തി. മൃതദേഹം കൊണ്ടുവരാൻ ചാലിയാറിലെ ഇരുട്ടകുത്തിക്കടവിലിറക്കിയ അഗ്നിരക്ഷാ സേനയുടെ റബർ ഡിങ്കി കുത്തൊഴുക്കിൽപ്പെടുകയായിരുന്നു. ഡിങ്കിയിലുണ്ടായിരുന്ന 2 സേനാംഗങ്ങൾ പുഴയിലേക്ക് തെറിച്ചുവീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി.
കൂൺ ശേഖരിക്കാൻ പോയപ്പോഴാണ് വില്ലി കാട്ടാനയുടെ ആക്രമണത്തിനിരയായത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ വൈകിട്ട് നാലോടെ വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് വനപാതയ്ക്ക് അൽപം അകലെയായി കണ്ടത്. വില്ലിയും കുടുംബവും താമസിക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയായിരുന്നു സംഭവം.
വില്ലിയെ പിന്തുടർന്നു വന്ന് ആന ആക്രമിച്ചതാകുമെന്നാണ് ആദിവാസികൾ പറയുന്നത്. മൃതദേഹം കിടന്ന പരിസരത്തു പരാക്രമം നടത്തിയതിന്റെ അടയാളങ്ങളുണ്ട്. കഴിഞ്ഞ 2 ദിവസമായി ഒരു കൊമ്പനും മോഴയും ആദിവാസികൾ താമസിക്കുന്നതിന്റെ പരിസരങ്ങളിൽ വന്ന് ഭീതി സൃഷ്ടിച്ചിരുന്നു. ഇന്നലെ പകലും ഈ രണ്ട് ആനകളെ വനപാതയിൽ കണ്ടതായാണ് പറയുന്നത്. ഇതിലെ കൊമ്പനാണ് വില്ലിയെ ആക്രമിച്ചതെന്നാണു കരുതുന്നത്.
മൃതദേഹം കൊണ്ടുവരാൻ ആദിവാസികളുമെത്തുമ്പോഴും പരിസരത്ത് ആനകളുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട വാണിയമ്പുഴ ഊരിലെ വില്ലിയുടെത് ഉൾപ്പെടെയുള്ള കുടുംബങ്ങൾ കാട്ടിൽ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. മിക്ക ദിവസങ്ങളിലും ഷെഡുകളുടെ പരിസരങ്ങളിൽ വന്ന് ആനകൾ ഭീതി സൃഷ്ടിക്കും. ആക്രമിക്കാൻ ഓടിയടുക്കുന്ന സമയങ്ങളിൽ സമീപത്തെ എറുമാടങ്ങളിൽ കയറിയാണ് രക്ഷപ്പെടുന്നത്.
കഴിഞ്ഞ ജനുവരി 15നാണ് മൂത്തേടം ഉച്ചക്കുളം ഊരിലെ സരോജിനിയെ കാട്ടാന ആക്രമിച്ചു കൊന്നത്. ആടുകളെ മേയ്ക്കാൻ കാട്ടിൽ കയറിയതായിരുന്നു. വീട്ടിൽനിന്ന് 100 മീറ്റർ മാത്രം അകലെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മുണ്ടേരി കുമ്പളപ്പാറയ്ക്ക് മുകളിൽ പരപ്പൻപ്പാറ ഊരിലെ രാജന്റെ ഭാര്യ മിനിക്കും കാട്ടാനയുടെ ആക്രമണത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. രാജനു സാരമായ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ താമസിക്കുന്ന കുടിലിനു സമീപത്തുവച്ചാണ് . 7 മാസം മുൻപായിരുന്നു സംഭവം.